തിരുവനന്തപുരം: തിരുവനന്തപുരം ആർഡിഒ കോടതിയിലെ തൊണ്ടി മുതൽ മോഷ്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മുൻ സീനിയർ സൂപ്രണ്ട് ശ്രീകണ്ഠൻ നായരെയാണ് പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ പേരൂർക്കടയിലെ വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആർഡിഒ കോടതിയുടെ കീഴിലുള്ള പല കേസുകളുടേതായി ലോക്കറിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള തൊണ്ടിമുതലുകളാണ് മോഷണം പോയത്.
സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് മോഷണം നടത്തിയതെന്ന് പ്രതി വെളിപ്പെടുത്തി. കളക്ടറേറ്റിൽ നിന്നും തൊണ്ടിമുതലുകൾ കാണാതായെന്ന സബ് കളക്ടറുടെ പരാതിയിൽ കഴിഞ്ഞ മാസമാണ് പേരൂർക്കട പോലീസ് കേസെടുത്തത്. കേസ് വിജിലൻസിന് കൈമാറാൻ റവന്യൂവകുപ്പ് ശുപാർശ ചെയ്തിരുന്നു. ഇതിനിടെയാണ് പോലീസ് പ്രതിയെ പിടികൂടിയത്.
ആർഡിഒ കോടതി ലോക്കറിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ തന്നെയാണ് മോഷണത്തിന് പിന്നിലെന്ന് പോലീസ് ആദ്യമേ വ്യക്തമായിരുന്നു. കൂടുതൽ പരിശോധനയിൽ 110 പവനോളം സ്വർണം മോഷണം പോയെന്ന വിവരം ലഭിച്ചു. മോഷണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.