കൊച്ചി: ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിൻ്റെ കൊലപാതകത്തിൽ (Sanjit Murder) സിബിഐ അന്വേഷണം വേണമെന്ന് കുടുംബം. ആവശ്യം ഉന്നയിച്ച് കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഞ്ജിത്തിൻ്റെ ഭാര്യ ഹൈക്കോടതിയിൽ ഹർജി നൽകും.
കേസിൽ പോലീസിന്റെ അന്വേഷണം ഫലപ്രദമല്ലെന്നും സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ പിടിക്കാൻ കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നല്കാൻ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ 15നാണ് ആർഎസ്എസ് പ്രവര്‍ത്തകൻ സഞ്ജിത്ത് വെട്ടേറ്റ് മരിച്ചത്. കൊലപാതകം നടന്ന് ഒരു മാസം പിന്നിടുമ്പോഴും മൂന്ന് പ്രതികളെ മാത്രമാണ് പോലീസിന് പിടികൂടാൻ കഴിഞ്ഞത്.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുൽസലാം, ഒറ്റപ്പാലം സ്വദേശി നിസാർ എന്നിവരെയാണ് പിടികൂടിയത്. അതേസമയം കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂന്നുപേർ അടക്കം അഞ്ച് പേരെ ഇനിയും പിടികൂടാനുണ്ട്.