കണ്ണൂർ: ഓടിക്കൊണ്ടിരുന്ന കാറിൽ തീപടർന്ന് രണ്ടുപേർ മരിക്കാനിടയായ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനൊരുങ്ങി പോലീസ്. ഒരു കുടുംബത്തിലെ കുട്ടിയും പൂർണ്ണ ഗർഭിണിയായ യുവതിയുമടക്കം ആറുപേരാണ് കാറിലുണ്ടായിരുന്നത്. ഗർഭിണിയായ യുവതിയും ഭർത്താവുമാണ് മരിച്ചത്. മയ്യിൽ സ്വാദേശികളായ റീഷ (28) ഭർത്താവ് പ്രജിത്ത് (32) എന്നിവരാണ് മരിച്ചത്. കാറിനു പുറകിൽ സഞ്ചരിച്ചിരുന്ന കുട്ടിയടക്കമുള്ള നാലുപേർക്ക് പരിക്കുകളില്ലാതെ രക്ഷപെടാനായെങ്കിലും മുൻ സീറ്റിലിരുന്ന റീഷയും ഭർത്താവും വെന്തുമരിക്കുന്നത് നോക്കി നിൽക്കാനേ അവർക്ക് കഴിഞ്ഞുള്ളു. നടു റോഡിൽ കത്തുകയായിരുന്ന കാറിൽ രണ്ടുപേർ കത്തിയമരുമ്പോഴും നോക്കി നിൽക്കാനേ നാട്ടുകാർക്കും കഴിഞ്ഞുള്ളു. ഫയർ ഫോഴ്‌സ് എത്തി തീയണച്ചശേഷമാണ് മൃതദേഹങ്ങൾ പുറത്തെടുക്കാൻ കഴിഞ്ഞത്.
മാരുതി സുസുക്കിയുടെ എസ്പ്രേസ്സോ കാറിനാണ് അപകടം പിണഞ്ഞത്. കാറിന്റെ മുൻഭാഗത്ത് നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും എഞ്ചിന് തീപിടിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വിദഗ്ധരുടെ സഹായത്തോടെ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം. റീഷയുടെ വൈദ്യപരിശോധനക്കായി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് വരുമ്പോഴാണ് അപകടം പിണഞ്ഞത്. കണ്ണൂർ ജില്ലാ ആശുപത്രിക്ക് നൂറുമീറ്റർ അകലെ മാത്രമാണ് അപകടം നടന്നത്. തൊട്ടടുത്ത് ആശുപത്രി ഉണ്ടായിട്ടും അവരെ രക്ഷിക്കാനായില്ല. അപകടമാണെന്ന് തന്നെയാണ് പോലീസിന്റെ പ്രാഥമിക നിഗമനമെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ മദ്ധ്യമങ്ങളോട് പറഞ്ഞത്.