ഇന്ത്യാവിരുദ്ധ പ്രചാരണങ്ങൾക്കായി ഗുജറാത്ത് കലാപം പ്രമേയമാക്കി ഡോക്യൂമെന്ററിയുമായി വന്ന ബിബിസിക്ക് 18 ലധികം ചൈനീസ് കമ്പനികളുമായി ബന്ധമെന്ന് റിപ്പോർട്ട്. ഇതിൽ ഒമ്പതോളം കമ്പനികൾ ചൈനീസ് സർക്കാർ നിയന്ത്രിത കമ്പനികളാണ്. മാദ്ധ്യമ സ്ഥാപനങ്ങളും വിവാദ ടെക് കമ്പനിയായ ഹുവാവെയുമടക്കം ബിബിസി കൂട്ടുകെട്ടിലാണ്. ബിബിസിയുടെ കൊമേഴ്‌സ്യൽ വിഭാഗമായ ബിബിസി സ്റ്റോറി വർക്കസാണ് ചൈനീസ് കമ്പനികളുമായി പരസ്യ നിർമ്മാണത്തിന് വൻ തുകകൾ വാങ്ങി കരാറിലേർപ്പെട്ടിരിക്കുന്നത്.
അതേസമയം ചൈനീസ് കമ്പനിയുമായുള്ള ബന്ധം ബിബിസി പുനഃപരിശോധിക്കണമെന്ന് ബ്രിട്ടീഷ് എം പി ഡേവിഡ് ആൾട്ടൺ ആവശ്യപ്പെട്ടു. ബിബിസിയുടെ ഡയറക്ടർ ജനറലിനെഴുതിയ കത്തിലാണ് ആൾട്ടൺ ഈ ആവശ്യം ഉന്നയിച്ചത്. നേരത്തെ ബിബിസിയുടെ കൊമേഴ്‌സ്യൽ വിഭാഗമായ സ്റ്റോറി വർക്സ് ചൈനീസ് കമ്പനികളുമായി കരാറിലേർപ്പെട്ടിരിക്കുന്നത്തിന്റെ വിവരങ്ങൾ ചില ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ തന്നെ പുറത്തുവിട്ടിരുന്നു. ബിബിസിയുടെ ഇന്ത്യാവിരുദ്ധ ഡോക്യൂമെന്ററിക്ക് പിന്നിൽ ഈ ചൈനീസ് കമ്പനികളെന്നും തെളിവുകൾ പുറത്തുവന്നിരുന്നു. ബിബിസിയിലെ തന്നെ മാദ്ധ്യമപ്രവർത്തകരുടെ എതിർപ്പ് അവഗണിച്ചാണ് ബിബിസി ചൈനാ ബാന്ധവത്തിലേക്ക് പോയതെന്നതും ശ്രദ്ധേയമാണ്.
ബിബിസി കരാറുണ്ടാക്കിയ കമ്പനികളിൽ യുകെയിൽ നിരോധിച്ചിട്ടുള്ള ചൈനീസ് മാദ്ധ്യമ സ്ഥാപനമായ സിൻഹുവയും ചാര പ്രവർത്തനങ്ങൾക്ക് പിടിക്കപ്പെട്ട് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ നിരോധിച്ചിട്ടുള്ള ടെക് കമ്പനി ഹുവാവെയുമുണ്ട്. അതുകൊണ്ടുതന്നെ ബിബിസിക്കെതിരെ ബ്രിട്ടനിൽ പ്രതിഷേധം ഉയരുകയാണ്. ചൈനയുടെ പണം വാങ്ങി ചൈനക്ക് വേണ്ടി പാട്ടുപാടുന്ന ഉപകരണമായി ബിബിസി മാറിയെന്നും വിമർശനമുയരുന്നു.