കീവ് : യുക്രെയ്നിലെ കിഴക്കൻ നഗരമായ ബാഖ്‌മുത് കനത്ത പോരാട്ടത്തിൽ പിടിച്ചെടുത്തതായി റഷ്യയുടെ അവകാശവാദം. റഷ്യൻ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പാണ് നഗരം പിടിച്ചെടുത്തത്. പിന്നാലെ വാഗ്നർ മേധാവി യെവ്‌ഗെനി പ്രിഗോഷി റഷ്യൻ പതാകയുമേന്തി സേനയോടൊപ്പം ബാഖ്‌മുത് നഗരത്തിൽ നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. നഗരം പിടിച്ചെടുത്ത സേനയെ വ്ളാഡിമിർ പുട്ടിൻ അഭിനന്ദിച്ചു.
അതേസമയം ബാഖ്മുത് നഗരം റഷ്യ പിടിച്ചെടുത്തെന്ന വാർത്ത യുക്രെയ്‌ൻ സ്ഥിരീകരിച്ചിട്ടില്ല. ബാഖ്‌മുതിനായി പോരാട്ടം തുടരുകയാണെന്നാണ് യുക്രെയ്ൻ പറയുന്നത്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ഹിരോഷിമയിൽ ജി7 ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ഉൾപ്പെടെ വിവിധ നേതാക്കളെ കാണുന്നതിനിടെയാണ് തന്ത്രപ്രധാനമായ ബാഖ്‌മുത് റഷ്യൻ കൂലിപ്പട്ടാളം പിടിച്ചെടുക്കുന്നത്.
റഷ്യയുടെ സായുധ സംഘടനയായ വാഗ്നർ ഗ്രൂപ്പ് റഷ്യയുടെ ഔദ്യോഗിക സൈനിക വിഭാഗമല്ല. എന്നാൽ യുക്രെയ്ൻ യുദ്ധത്തിൽ റഷ്യൻ പക്ഷത്ത് നിന്ന് പോരാടുകയാണ് . ഏറെനാളായി ബാഖ്മുതിനായി റഷ്യ പോരാട്ടത്തിലാണ്. യുദ്ധം ആരംഭിക്കുന്നതിനുമുൻപ് ബാഖ്‌മുതിൽ 80,000ൽ പരം ജനങ്ങൾ താമസിച്ചിരുന്നു. നിലവിൽ നഗരം വിജനമാണ്.