ന്യൂയോർക്ക്: ഇന്നലെ ന്യൂയോർക്കിൽ നടന്ന പരിപാടിക്കിടെ കുത്തേറ്റ പ്രശസ്ത ബ്രിട്ടീഷ് ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റഷ്ദിയുടെ ആരോഗ്യനില ഗുരുതരം. നിലവിൽ അദ്ദേഹം വെന്റിലേറ്ററിലാണ്. ആക്രമണത്തിൽ കരളിന് സാരമായി പരിക്കേറ്റെന്നാണ് ലഭിക്കുന്ന വിവരം. അദ്ദേഹത്തിന്റെ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടേക്കാമെന്നും റിപ്പോർട്ടുണ്ട്. അതേസമയം, സൽമാൻ റുഷ്ദിയെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞു. 24കാരനായ ഹാദി മറ്റാർ ആണ് പ്രതി. ഇയാൾ പ്രവേശന പാസ്സുമായിട്ടാണ് ഇന്നത്തെ പരിപാടിക്കെത്തിയത്. തുടർന്നായിരുന്നു ആക്രമണം.
ന്യൂയോർക്കിലെ ഒരു പൊതുവേദിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം നടന്നത്. സദസിൽ നിന്നും ഒരാൾ വേദിയിലേക്ക് ഓടിക്കയറി റുഷ്ദിയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ സദസ്സിൽ ഉണ്ടായിരുന്നവർ വേദിയിലേക്ക് ഓടിക്കയറി അക്രമിയെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചു. ഇതിന്റെ ദൃശ്യങ്ങളും ഇന്നലെ പുറത്തുവന്നിരുന്നു. പരിപാടിക്ക് ആവശ്യത്തിനുള്ള സുരക്ഷ ഏർപ്പെടുത്തിയിരുന്നുവെന്ന് സ്ഥാപനത്തിന്‍റെ പ്രസിഡന്‍റ് അറിയിച്ചു. പോലീസ് സാന്നിധ്യമുണ്ടായിരുന്നുവെന്നും അവരാണ് അക്രമിയെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തതതെന്നും സ്ഥാപനത്തിന്‍റെ പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് നോവലിസ്റ്റാണ് സർ അഹ്മദ് സൽമാൻ റുഷ്ദി. ‘ദ സാത്താനിക് വേഴ്‌സസ്’ ഉൾപ്പെടെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ കടുത്ത എതിർപ്പ് ക്ഷണിച്ചുവരുത്തിയ വിവാദ കൃതികളുടെ രചയിതാവ് കൂടിയാണ് റുഷ്ദി. ഇറാൻ ഉൾപ്പെടെയുളള രാജ്യങ്ങൾ അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇസ്ലാമിക തീവ്രവാദികളുടെയും വധഭീഷണി നിലനിന്നിരുന്നു.