ബാൽക്കൻസ്: മോണ്ടിനെഗ്രോയിൽ വെടിവെപ്പ്. കുട്ടികളടക്കം 12 പേർ വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. സെറ്റിൻജെ നഗരത്തിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു ആക്രമണം ഉണ്ടായത്. അക്രമിയെ പ്രദേശവാസി വെടിവച്ച് കൊന്നു. രാജ്യത്ത് നടന്ന മരണത്തിൽ മോണ്ടിനെഗ്രോ പ്രധാനമന്ത്രി മൂന്ന് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു.
34കാരനായ യുവാവാണ് സ്വന്തം കുടുംബത്തിലെ കുട്ടികൾ ഉൾപ്പെടെ മൂന്ന് അംഗങ്ങളെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം തെരുവിലേക്ക് ഇറങ്ങി മറ്റുള്ളവരെയും ആക്രമിച്ചത്. മൃഗവേട്ടയ്‌ക്ക് ഉപയോഗിക്കുന്ന തോക്കുകൊണ്ടായിരുന്നു ഇയാളുടെ ആക്രമണം.
പ്രദേശവാസികളായ ഒൻപത് പേരും ഇയാളുടെ തോക്കിനിരയായി. പരിക്കേറ്റ ആറ് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പരിക്കേറ്റവരിൽ പോലീസ് ഉദ്യോഗസ്ഥനുമുണ്ട്. നിലവിൽ ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി
ഡ്രിതൻ അബാസോവിച്ച് ആദരാഞ്ജലികൾ അറിയിച്ചു. ആക്രമണം വലിയ ഞെട്ടൽ ഉളവാക്കിയതായി അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു. ഈ നിമിഷത്തിൽ എല്ലാവരും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.