മലപ്പുറം: കാറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 132.3 കിലോ കഞ്ചാവ് പിടികൂടി. വഴിക്കടവ് എക്‌സൈസ് ചെക്‌പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കടത്തിയ അഞ്ചംഗ സംഘത്തെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി സ്വദേശി അബ്ദുൽ സമദ്, അരീക്കോട് സ്വദേശി ഷെഫീഖ്, പേരാമ്പ്ര സ്വദേശി അമൽ, കോട്ടയ്ക്കൽ സ്വദേശികളായ ഷഹദ്, നവാസ് എന്നിവരാണ് അറസ്റ്റിലായത്.
സ്റ്റേറ്റ് എക്‌സൈസ് എൻ ഫോഴ്‌സ്‌മെന്റ് അസി. എക്‌സൈസ് കമ്മീഷണർ ടി അനി കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഘം ചെക്ക്‌പോസ്റ്റിൽ പിടിയിലായത്. രണ്ട് കാറുകളിലായാണ് സംഘം യാത്ര ചെയ്തിരുന്നത്. ഒരു കാറിന്റെ ഡിക്കിക്കുള്ളിൽ ആറ് കെട്ടുകളാക്കിയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഒരു കാർ പൈലറ്റായിട്ടാണ് എത്തിയത്. ആന്ധ്രപ്രദേശില്‍ നിന്നും മൈസൂരുവിലേക്കും അവിടെ നിന്ന് മഞ്ചേരിയിലേക്കുമാണ് കഞ്ചാവ് കടത്തിയതെന്നാണ് പ്രതികളുടെ മൊഴി.
സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ് മെൻറിലെ സർക്കിൾ ഇൻസ്‌പെക്ടർ ജി കൃഷ്ണകുമാർ, ഇൻസ്‌പെക്ടർ മധുസൂദനൻ നായർ, സിവിൽ എക്‌സൈസ് ഇൻസ്‌പെക്ടർമാരായ സുബിൻ, എം വിശാഖ്, കെആർ അജിത്ത്, ബസന്തകുമാർ, ജി എം അരുൺകുമാർ, കെ മുഹമ്മദലി, സജി പോൾ, കെ രാജീവ്, ചെക്ക്‌പോസ്റ്റിലെ ഉദ്യോഗസ്ഥരായ എക്‌സൈസ് ഇൻസ്‌പെക്ടർ എസ്.മുരുകൻ, പ്രവൻറീവ് ഓഫീസർ പി അരുൺ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം എം ദിദിൻ, കെ ശംസുദ്ധീൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്