Tuesday, May 14, 2024
spot_img

നാഗചൈതന്യയുടെ 200 കോടി ജീവനാംശം വേണ്ടെന്ന് വച്ച് സാമന്ത? വിവാഹമോചനത്തിന്റെ കാരണം ഇതോ?

ഹൈദരാബാദ്: തെലുങ്ക് സിനിമാ ലോകത്തിന്റെ തന്നെ ഹൃദയം തകര്‍ത്ത് താരദമ്പതിമാരായ സാമന്തയും നാഗചൈതന്യയും വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇരുവരും സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മാസങ്ങളായി ഈ വിഷയത്തില്‍ അക്കിനേനി കുടുംബം ഒത്തുതീര്‍പ്പിനായി ശ്രമിച്ച് വരികയായിരുന്നു. എന്നാല്‍ ഇതിന് പരാജയപ്പെട്ടതിന് പിന്നാലെയാണ് സാമന്ത വിവാഹ മോചനം പ്രഖ്യാപിച്ചത്.

വലിയൊരു തുക സാമന്തയ്ക്ക് ജീവനാംശമായി കിട്ടേണ്ടതുണ്ട്. എന്നാല്‍ ഇതിപ്പോള്‍ വേണ്ടെന്ന് വെച്ചിരിക്കുകയാണ് സാമന്തയെന്നാണ് റിപ്പോര്‍ട്ട്. ഈ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. നാഗചൈതന്യയുടെ പിതാവും സൂപ്പര്‍ താരവുമായ നാഗാര്‍ജുന വളരെ വൈകാരികമായിട്ടാണ് ഇതിനോട് പ്രതികരിച്ചത്.

നാലാം വിവാഹ വാര്‍ഷികത്തിന് ഇനി നാല് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ഇരുവരും വിവാഹമോചന കാര്യം അറിയിച്ചത്. വിവാഹ വാര്‍ഷിക ദിനത്തില്‍ സാമന്ത ഇക്കാര്യം പ്രഖ്യാപിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ അതിന് മുമ്പേ തന്നെ അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കാന്‍ സാമന്ത തീരുമാനിക്കുകയായിരുന്നു. ദീര്‍ഘകാലമായുള്ള സൗഹൃദമാണ് തങ്ങളുടെ ബന്ധത്തിന്റെ അടിസ്ഥാനം എന്ന് സാമന്ത പറയുന്നു. ഈ സൗഹൃദം എന്നും നിലനില്‍ക്കും. പക്ഷേ രണ്ട് വഴികള്‍ തേടി ഞങ്ങള്‍ പോവുകയാണ്. ഈ ഘട്ടത്തില്‍ എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുമെന്നും കരുതുന്നുവെന്ന് സാമന്ത പറഞ്ഞു.

അതേസമയം ആരാധകര്‍ ആകെ വിഷമത്തിലാണ്. സോഷ്യല്‍ മീഡിയയില്‍ പലരും നെഞ്ച് തകര്‍ന്ന് പോയെന്നാണ് കുറിച്ചിരിക്കുന്നത്. ഇത്രയും മനോഹരമായ ഒരു ബന്ധം അവസാനിച്ചതില്‍ വളരെ വിഷമമുണ്ടെന്ന് ആരാധകര്‍ പറഞ്ഞു. ഒരാളും ഇവരുടെ വേര്‍പിരിയലിന് ഒരു മോശം കാരണം കണ്ടെത്താന്‍ ശ്രമിക്കരുത്. അവരുടെ ജീവിതമാണ് അവര്‍ തന്നെ തീരുമാനിക്കട്ടെയെന്നും കുറിച്ചവരുണ്ട്. സാമന്തയ്‌ക്കൊപ്പമാണെന്നും, കരുത്തോടെ ഇരിക്കൂ എന്നും ഉപദേശിക്കുന്നവരുണ്ട്. സാമന്തയുടെ ആരാധകരായി മരണം വരെ തുടരുമെന്നും ആരാധകര്‍ പറയുന്നു. വിവാഹമോചനത്തിലേക്ക് എത്താന്‍ മാത്രം എന്താണ് നടന്നതെന്നും ഇവര്‍ ചോദിക്കുന്നു.

സാമന്ത അക്കിനേനി കുടുംബത്തില്‍ നിന്ന് വലിയൊരു തുക ജീവനാംശമായി ചോദിച്ചെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. നേരത്തെ 50 കോടി രൂപയെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം 200 കോടിയാണ് സാമന്ത ആവശ്യപ്പെട്ടിരുന്നതെന്നാണ് പറയുന്നത്. ഇത് അക്കിനേനി കുടുംബത്തെ വരെ ഞെട്ടിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്രയും തുക ചോദിച്ചത് കൊണ്ടാണ് മധ്യസ്ഥ ശ്രമങ്ങള്‍ക്ക് അക്കിനേനി കുടുംബം ശ്രമിച്ചിരുന്നത്. ഒടുവില്‍ സാമന്തയ്ക്ക് 200 കോടി ജീവനാംശമായി നല്‍കാമെന്നും ഇവര്‍ അറിയിച്ചിരുന്നു. എന്നാല്‍ മധ്യസ്ഥ ശ്രമം പാളുകയും പിന്നാലെ സാമന്ത വിവാഹ മോചനം പ്രഖ്യാപിക്കുകയുമായിരുന്നു.

ഇതാണെങ്കിലും അക്കിനേനി കുടുംബം ജീവനാംശം നല്‍കേണ്ടി വരും. എന്നാല്‍ ഈ 200 കോടി തനിക്ക് വേണ്ടെന്നാണ് സാമന്ത നാഗചൈതന്യയെയും നാഗാര്‍ജുനയെയും അറിയിച്ചിരിക്കുന്നത്. ഈ പണം സ്വീകരിക്കില്ലെന്നും സാമന്ത പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. താന്‍ സ്വന്തം കഴിവ് കൊണ്ട് വളര്‍ന്ന് വന്ന വ്യക്തിയാണ്. അതുകൊണ്ട് മറ്റൊരാളുടെ പണം വാങ്ങുന്നത് ശരിയല്ല. തനിക്ക് ജീവിക്കാന്‍ ജീവനാംശത്തിന്റെ ആവശ്യമില്ലെന്നും സാമന്ത ഇവരെ അറിയിച്ചിട്ടുണ്ട്. അക്കിനേനി കുടുംബത്തിലെ പല പ്രമുഖരും സാമന്തയെ വിവാഹ മോചനത്തില്‍ നിന്ന് പിന്‍മാറ്റാനായി ശ്രമിച്ചിരുന്നു. എന്നാല്‍ യോജിച്ച് പോകാന്‍ കഴിയാത്ത ചില കാര്യങ്ങള്‍ ഇവരുടെ ബന്ധത്തില്‍ വന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം ഹൈദരാബാദില്‍ സാമന്തയും നാഗചൈതന്യയും താമസിച്ചിരുന്ന അപ്പാര്‍ട്‌മെന്റും നടിയുടേതാണ്. ഇത് വാങ്ങിയത് സാമന്തയാണ്. നേരത്തെ തന്നെ നാഗചൈതന്യ ഈ വീട്ടില്‍ നിന്ന് മാറി താമസിച്ചിരുന്നു. സ്വന്തം കുടുംബ വീട്ടിലേക്കായിരുന്നു പോയിരുന്നത്. ഇതിന് പുറമേ പരസ്യങ്ങളില്‍ നിന്നും ബ്രാന്‍ഡുകളില്‍ നിന്നും സാമന്തയ്ക്ക് വരുമാനമുണ്ട്. ഒപ്പം സ്വന്തമായി വസ്ത്രങ്ങളുടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് കേന്ദ്രവും നടിക്കുണ്ട്. തെലുങ്ക് സിനിമാ മേഖലയിലെ പല താരങ്ങള്‍ക്കും സാമന്ത വസ്ത്രങ്ങള്‍ എത്തിച്ച് കൊടുക്കാറുണ്ട്. സ്വന്തം കഴിവ് കൊണ്ട് വളര്‍ന്നതാണെന്ന് സാമന്ത അക്കിനേനി കുടുംബത്തിനോട് പറയാനുള്ള കാരണവും ഇത് തന്നെയാണ്.

ഒറ്റയ്ക്ക് താമസിക്കുന്നതോ സ്വതന്ത്രരോ ആയ സ്ത്രീകള്‍ക്ക് ജീവനാംശത്തിന്റെ ആവശ്യം തന്നെയില്ലെന്ന് സാമന്ത അറിയിച്ചിട്ടുണ്ട്. ആത്മാഭിമാനം വളരെ വലുതാണെന്നും നടി പറഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ അക്കിനേനി കുടുംബത്തിന്റെ പേര് തന്റെ ട്വിറ്ററില്‍ നിന്ന് നീക്കിയതോടെയാണ് വിവാഹ മോചന അഭ്യൂഹം ശക്തമായത്. അതിനാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നത്. നാഗാര്‍ജുനയും വിവാഹമോചനത്തില്‍ പ്രതകരണവുമായി രംഗത്ത് വന്നിട്ടുണ്ട്. സാമന്തയ്ക്കും നാഗചൈതന്യയ്ക്കും ഇടയില്‍ സംഭവിച്ചത് ദൗര്‍ഭാഗ്യകരമായ കാര്യമാണ്. ഇത് വളരെ സ്വകാര്യമായ കാര്യം കൂടിയാണെന്ന് നാഗാര്‍ജുന പറഞ്ഞു.

സാമും ചൈതന്യയും എനിക്ക് പ്രിയപ്പെട്ടവരാണ്. സാമന്തയ്‌ക്കൊപ്പമുണ്ടായിരുന്ന നിമിഷങ്ങള്‍ വളരെ പ്രിയപ്പെട്ടതാണ് കുടുംബത്തിന്. അവളെപ്പോഴും തന്റെ കുടുംബത്തിന് പ്രിയപ്പെട്ടവളായിയിരിക്കുമെന്നും നാഗാര്‍ജുന പറഞ്ഞു. ഇരുവരും ഈ നിമിഷത്തെ അതിജീവിക്കാന്‍ ദൈവം കരുത്ത് പകരട്ടെയെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സാമന്ത മുംബൈയിലേക്ക് താമസം മാറുകയാണെന്ന റിപ്പോര്‍ട്ടിലും നടി പ്രതികരിച്ചിരുന്നു. ഈ അഭ്യൂഹങ്ങളൊക്കെ എവിടെ നിന്നാണ് വരുന്നതെന്ന് അറിയില്ല. എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമല്ല. ഹൈദരാബാദ് എപ്പോഴും എന്റെ വീടാണ്. അതൊരിക്കലും മാറില്ല. എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും നല്‍കിയ ഹൈദരാബാദാണെന്നും സാമന്ത പറഞ്ഞിരുന്നു.

2010ല്‍ ഗൗതം വാസുദേവ് മേനോന്റെ യെ മായ ചേസാവെ എന്ന ചിത്രത്തില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. ആ സമയം നാഗചൈതന്യം ശ്രുതി ഹാസനുമായി പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സാമന്തയാണെങ്കില്‍ സിദ്ധാര്‍ത്ഥുമായി പ്രണയത്തിലായിരുന്നു. ഈ ചിത്രത്തിന് പിന്നാലെ ഓട്ടോനഗര്‍ സൂര്യ എന്ന ചിത്രത്തില്‍ ഇവര്‍ ഒരുമിച്ച് അഭിനയിച്ചു. ഈ സമയം ഇരുവരും മുമ്പുള്ള കാമുകി-കാമുകന്‍മാരില്‍ നിന്ന് അകന്നിരുന്നു. 2015ല്‍ നാഗാര്‍ജുന തന്നെ നാഗാര്‍ജുനയുടെ പ്രണയത്തെ കുറിച്ച് പറഞ്ഞിരുന്നു. 2017 ജനുവരിയില്‍ ഹൈദരാബാദില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ആ വര്‍ഷം ഒക്ടോബറില്‍ ഗോവയില്‍ വെച്ചായിരുന്നു വിവാഹം.

Related Articles

Latest Articles