ദില്ലി: ശബരിമലയിൽ ദർശനം നടത്താൻ അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ. യുവതീപ്രവേശന വിധി നടപ്പാക്കാൻ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി നൽകിയ ഹര്‍ജിയും ദര്‍ശനത്തിന് പൊലീസ് സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ നൽകിയ ഹര്‍ജിയുമാണ് ഇന്ന് സുപ്രീംകോടതി പരിഗണിക്കുന്നത്.
ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. ശബരിമല വിഷയം വിപുലമായ ബെഞ്ച് പരിഗണിക്കുന്ന സാഹചര്യത്തിൽ 2018 ലെ വിധി അവസാനവാക്കല്ല എന്ന് കഴിഞ്ഞയാഴ്ച ചീഫ് ജസ്റ്റിസ് പരാമര്‍ശം നടത്തിയിരുന്നു. 2018 ലെ വിധി ഇപ്പോൾ നടപ്പാക്കേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് ഇന്ന് സുപ്രീംകോടതി വ്യക്തത വരുത്തിയേക്കും.