പാലക്കാട്: പാലക്കാട് പറമ്പിക്കുളം ഡാമിൽ ഷട്ടർ തകരാറിലായ സംഭവം തമിഴ്നാടിന് പറ്റിയ വീഴ്ചയാണെന്ന് ഡാം സുരക്ഷാ അതോറിറ്റി മുൻ ചെയർമാൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ. കൃത്യമായ പരിശോധന നടത്തും എന്ന് തമിഴ്നാട് പറഞ്ഞിരുന്നു. എന്നാല്‍, അറ്റക്കുറ്റ പണിയിൽ തമിഴ്നാടിന് വീഴ്ച പറ്റിയെന്നാണ് രാമചന്ദ്രൻ നായർ കുറ്റപ്പെടുത്തുന്നത്.
ഇന്ന് പുലര്‍ച്ചെ രണ്ടു മണി മുതലാണ് ഷട്ടർ തകരാറിലായതിനെ തുടർന്ന് 20,000 ക്യുസെക്‌സ് വെള്ളം പെരിങ്ങല്‍ക്കുത്ത് ഡാമിലേക്ക് ഒഴുകി എത്തിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി പെരിങ്ങല്‍ക്കുത്തിന്റെ നാല് ഷട്ടറുകള്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ഘട്ടം ഘട്ടമായി തുറന്ന് ചാലക്കുടി പുഴയിലേക്ക് 600 ക്യുമെക്‌സ് വെള്ളം തുറന്നുവിടുകയായിരുന്നു.
അതേസമയം ഭയപ്പെടേണ്ട സാഹചര്യമില്ല ജാഗ്രത മാത്രം മതിയെന്ന് എം എൽ എ അറിയിച്ചു . പുഴയുടെ തീരത്ത് താമസിക്കുന്നവരെ ഒഴുക്ക് ബാധിക്കില്ലെന്നാണ് ജില്ലാഭരണകൂടം വ്യക്തമാക്കുന്നത്.