മലപ്പുറം: രോഗിയുമായി പെരിന്തല്‍മണ്ണയിലേക്ക് വരികയായിരുന്ന ആംബുലന്‍സിനെ തടഞ്ഞ് നിർത്തി ഡ്രൈവറെ മർദിച്ച സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ക്കാട് സ്വദേശികളായ വെന്തോടന്‍ മുഹമ്മദ് ആഷിഖ് (38), ചെരുവിളപ്പുരയിടത്തില്‍ ഷിബുഖാന്‍ (48) എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലീസ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റ് ചെയ്തത്.
ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തിൽ വിട്ടയച്ചു. അറസ്റ്റിലായവരില്‍ ഒരാള്‍ കാറുടമയുടെ സഹോദരനും മറ്റേയാള്‍ അയല്‍വാസിയുമാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് ശ്വാസതടസ്സവും നെഞ്ചുവേദനയുമായി പടപ്പറമ്പില്‍ നിന്ന് ആംബുലന്‍സില്‍ കൊണ്ടുവന്ന കരേക്കാട് വടക്കേപീടികയില്‍ ഖാലിദ് (35) മരിച്ചത്.
പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിയ രോഗിയെ ആംബുലന്‍സില്‍ നിന്ന് ഇറക്കുന്നതിനിടെ കാറിലെത്തിയവര്‍ ആംബുലന്‍സ് ഡ്രൈവറെ മര്‍ദിച്ചു. ഇതുമൂലം തീവ്രപരിചരണ വിഭാഗത്തിലേക്ക് രോഗിയെ മാറ്റാന്‍ വൈകി. ചികിത്സ ലഭിക്കാൻ വൈകിയതിനാൽ ഖാലിദ് അരമണിക്കൂറിനുള്ളില്‍ മരിച്ചു.