തിരുവനന്തപുരം: സോളാർ പീഡന കേസില്‍ മുൻ എം പി അനിൽ കുമാറിനെതിയുള്ള പരാതി വ്യാജമെന്ന് സിബിഐ.പീഡനം നടന്നെന്ന് പറയുന്ന ഹോട്ടലിൽ അനിൽ കുമാർ താമസിച്ചിട്ടില്ല എന്നാണ് സിബിഐയുടെ കണ്ടെത്തൽ. 2012 കൊച്ചിയിലെ ഒരു ഹോട്ടലിൽ ട്രാവൽ മാർട്ട് നടക്കുമ്പോൾ ബലാത്സംഗം ചെയ്തു എന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം.അനിൽ കുമാറിന്‍റെ പ്രൈവറ്റ് സെക്രട്ടറി നസറുള്ള ദില്ലി കേരള ഹൗസിൽ വച്ച് ഏഴ് ലക്ഷം വാങ്ങിയെന്ന ആരോപണവും വ്യാജമെന്ന് സിബിഐ കണ്ടെത്തി.
ഈ കാര്യങ്ങള്‍ വ്യക്തമാക്കി സിബിഐ തിരുവനന്തപുരം കോടതിയിൽ റിപ്പോർട്ട് നൽകി.
വൻ വിവാദമായ സോളാർ ലൈംഗിക പീഡന കേസിൽ ഇത് മൂന്നാമത്തെ നേതാവിനാണ് സിബിഐ ക്ലീൻ ചിറ്റ് നല്‍കുന്നത്. നേരത്തെ ഹൈബി ഈഡൻ എംപിക്കും അടൂർ പ്രകാശ് എംപിക്കുമെതിരായ ആരോപണങ്ങള്‍ തള്ളി സിബിഐ റിപ്പോർട്ട് നൽകിയിരുന്നു. പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തിൽ വെച്ച് മന്ത്രിയായിരിക്കെ പ്രകാശ് പീഡിപ്പിച്ചെന്നായിരുന്നു പരാതി. വിമാന ടിക്കറ്റ് അയച്ച് ബംഗ്ലൂരുവിലേക്ക് ക്ഷണിച്ചുവെന്നും പരാതിക്കാരി ആരോപണം ഉന്നയിച്ചിരുന്നു. ആരോപണങ്ങൾക്ക് യാതൊരു തെളിവും പരാതിക്കാരിക്ക് ഹാജരാക്കാനായില്ലെന്നാണ് സിബിഐ വിലയിരുത്തൽ.