കാബൂള്‍: അഫ്ഗാന്റെ നിയന്ത്രണം താലിബാന്‍ പിടിച്ചെടുത്തതോടെ രക്ഷതേടിയുള്ള കൂട്ടപ്പലായനത്തിന്റെ ഞെട്ടിക്കുന്ന കാഴ്ചകളാണ് കാബൂളില്‍ നാം കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. വിമാനത്തില്‍ തിങ്ങിക്കൂടിയാണ് ആളുകള്‍ രാജ്യം വിട്ടത്. എന്നാൽ ഇപ്പോള്‍ രക്ഷതേടി അമേരിക്കന്‍ സൈനികരോട് അഭ്യര്‍ഥിക്കുന്ന അഫ്ഗാനികളുടെ ദൃശങ്ങളാണ് പുറത്തുവരുന്നത്. കാബൂള്‍ വിമാനത്താവളത്തില്‍ മുള്ളുവേലിക്കും ഗേറ്റിനുമപ്പുറം നിന്ന് യുഎസ്, യു.കെ സൈനികരോട് സഹായത്തിനായി നിലവിളിക്കുകയാണ് സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെയുള്ളവര്‍. പലരും കൈകുഞ്ഞുങ്ങളുമായടക്കമാണ് എത്തിയത്.
തങ്ങളുടെ കുഞ്ഞുങ്ങളെങ്കിലും രക്ഷപ്പെടട്ടെ എന്ന് കരുതി കുട്ടികളെ മുള്ളുവേലിക്ക് അപ്പുറത്തേക്ക് എറിഞ്ഞുകൊടുക്കുന്ന കണ്ണുനീരണിയിപ്പിക്കുന്ന ദൃശ്യങ്ങളും കാണാം. രക്ഷിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് മുള്ളുവേലിക്ക് അപ്പുറത്തേക്ക് കുട്ടികളെ എറിഞ്ഞുകൊടുക്കുന്ന സ്ത്രീകളെ കാണുന്ന തങ്ങളുടെ സൈനികര്‍ രാത്രിയില്‍ എങ്ങനെ കരയാതിരിക്കുമെന്ന് മുതിര്‍ന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
“അത് ഭയാനകമായിരുന്നു. പട്ടാളക്കാരോട് അവരെ പിടിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് സ്ത്രീകള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ മുള്ളുകമ്പിക്ക് മുകളില്‍ എറിയുകയായിരുന്നു. ചിലര്‍ മുള്ളുകമ്പിയില്‍ കുടുങ്ങി” – എന്ന് ആ സൈനികൻ പറയുന്നു.
എന്നാൽ ഗേറ്റിന് പുറത്ത് നിന്ന് സ്ത്രീകള്‍ സഹായത്തിനായി കരയുന്നതും സൈന്യത്തോട് അകത്തേക്ക് പ്രവേശിപ്പിക്കാന്‍ അപേക്ഷിക്കുന്നതിന്റേയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ‘ഞങ്ങളെ സഹായിക്കൂ, താലിബാന്‍ വരുന്നു’ എന്ന് സ്ത്രീകള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. വിമാനത്താവള ഗേറ്റിലേക്കുള്ള വരിയില്‍ കാത്തുനില്‍ക്കവേ താലിബാന്‍ ഭീകരരില്‍ ഒരാള്‍ തനിക്ക് നേരെ വെടിയുതിര്‍ത്തതായി ഓസ്ട്രിയന്‍ സൈന്യത്തില്‍ ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്ന ഒരാള്‍ പറഞ്ഞിരുന്നു. അതേസമയം ജനങ്ങളെ ഒഴിപ്പിക്കാനായി കാബൂള്‍ വിമാനത്താവളത്തിലെത്തിയ യുഎസ് വ്യോമസേന വിമാനത്തില്‍ 640 പേരാണ് ഇടിച്ചുകയറിയത്. വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തില്‍ നിന്ന് ചിലര്‍ താഴേക്ക് പതിക്കുന്നതിന്റേയും വിമാനത്തില്‍ തൂങ്ങി യാത്ര ചെയ്യുന്നവരുടെയും ഭീകരമായ ദൃശ്യങ്ങളും ഇതോടൊപ്പം പുറത്തുവന്നിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona