ബെയ്ജിങ് : വീസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ ബെയ്ജിങ് രാജ്യാന്തര വിമാനത്താവളത്തിൽ ചൈനീസ് പൊലീസ് തടഞ്ഞു വച്ചു. വ്യാഴാഴ്ച ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനായി താരം ചൈനയിലെത്തിയപ്പോഴായിരുന്നു സംഭവം. അർജന്റീന പാസ്പോർട്ടിനു പകരം മെസ്സി സ്പാനിഷ് പാസ്പോർട്ടാണു കൈവശം സൂക്ഷിച്ചിരുന്നത്. താരത്തിന് ചൈനീസ് വീസയുമുണ്ടായിരുന്നില്ല.
അരമണിക്കൂറോളം അധികൃതരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം താരത്തെ വിമാനത്താവളം വിടാൻ അനുവദിച്ചു. ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനു ശേഷം മെസ്സിയും അർജന്റീന ടീമും ഇന്തോനേഷ്യയിലേക്കു പോകും. ജൂൺ 19ന് ജക്കാര്‍ത്തയിലെ ഗെലോറ ബുങ് കർണോ സ്പോർട്സ് കോംപ്ലക്സിൽ ടീം ഇന്തോനേഷ്യയെ നേരിടും.
ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി വിട്ട മെസ്സി യുഎസ് മേജർ ലീഗ് സോക്കറിലെ ഇന്റർ മയാമിയിൽ ചേരാനിരിക്കുകയാണ്. ഇതിഹാസതാരം ഡേവിഡ് ബെക്കാമാണ് ഇന്റർ മയാമിയുടെ ഉടമസ്ഥൻ. വരുന്ന മാസങ്ങൾക്കുള്ളിൽ മെസ്സി ടീമിനൊപ്പം ചേരും എന്നാണ് വിവരം.