Thursday, May 9, 2024
spot_img

കേരളത്തിന്റെ ഭൂമിയിൽ പരിസ്ഥിതിലോല മേഖല അടയാളപ്പെടുത്തിയ കർണാടകയുടെ നടപടിയിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം ; അടയാളപ്പെടുത്തലുകൾ ഒന്നും നടത്തിയിട്ടില്ലെന്ന് കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥർ

കണ്ണൂർ: കേരളാതിർത്തിയിൽ കടന്നു ചെന്ന് ബഫർ സോൺ രേഖപ്പെടുത്തിയ കർണാടകയുടെ നടപടിയിൽ സംസ്ഥാനത്തെ സ്പെഷൽ ബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചു. കണ്ണൂർ ജില്ലാ കളക്ടറുടെ പരാതിയെ തുടർന്നാണ് അന്വേഷണം. കണ്ണൂർ കലക്ടർ എസ് ചന്ദ്രശേഖർ റൂറൽ പോലീസ് മേധാവി ആർ മഹേഷിനോട് വിശദാംശങ്ങൾ തേടിയിട്ടുണ്ട്. 5 കിലോമീറ്ററോളം കേരളത്തിലെ ജനവാസമേഖലയിലേക്ക് കടന്നതിലാണ് അന്വേഷണം.

കർണാടകയിൽ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കണ്ണൂരിലെ ആറിടത്താണ് ബഫർ സോൺ സംബന്ധിച്ച അടയാളങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ട് വാർഡുകൾ കർണാടക തങ്ങളുടെ ബഫർ സോണിൽ ഉൾപ്പെടുത്തിയെന്നാണ് സംശയം. മാക്കൂട്ടം,ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ പുതിയ ബഫർ സോൺ പരിധിയിൽ കേരളത്തിലെ ഭാഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ കർണാടകയിൽ നിന്നുള്ള മാപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ് നാട്ടുകാർ.

കർണ്ണാടകയുടെ നടപടിയെ കുറിച്ച് കൃത്യമായ ഒരു വിവരവും കേരള സർക്കാരിനോ വനംവകുപ്പ് ഉദ്യോഗസ്ഥർക്കോ ലഭിച്ചിരുന്നില്ല. എന്നാൽ അടയാളപ്പെടുത്തലുകൾ ഒന്നും നടത്തിയിട്ടില്ലെന്ന് കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചതായി കണ്ണൂർ ഡിഎഫ്ഒ പറഞ്ഞു. .പുതുതായി അടയാളപ്പെടുത്തലുകൾ നടത്തിയിട്ടില്ലെന്ന കർണാടക വനം വകുപ്പിന്റെ വിശദീകരണം കിട്ടിയതോടെയാണ് അന്വേഷണത്തിനായി ജില്ല കളക്ടർ എഡിഎമ്മിനെ ചുമതലപ്പെടുത്തിയത് .

Related Articles

Latest Articles