ദില്ലി : ഹരിയാനയിലെ നൂഹിലുണ്ടായ സംഘർഷം ദില്ലിയുടെ സമീപ പ്രദേശങ്ങളിലും വ്യാപിക്കുന്നതിനിടെ രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കാൻ സുപ്രീം കോടതി നിർദേശിച്ചു. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാനും സിസിടിവികൾ സ്ഥാപിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹരിയാനയിൽ ക്രമസമാധാനം ഉറപ്പുവരുത്തണമെന്നും മതസ്പർധ വളർത്തുന്ന പ്രസംഗങ്ങൾ പാടില്ലെന്നും അക്രമവും നാശനഷ്ടവും ഉണ്ടാകാൻ പാടില്ലെന്നും സുപ്രീം കോടതി നിർദേശിച്ചു.
അക്രമങ്ങളിൽ പ്രതിഷേധിച്ച് ദില്ലിയുടെ വിവിധ ഭാഗങ്ങളിൽ വിഎച്ച്പി, ബജ്‌റങ്ദൾ പ്രവർത്തകർ നടത്തിയ പ്രകടനങ്ങളിൽ ഗതാഗതം സ്തംഭിച്ചു. ഹനുമാൻ ചാലിസ ചൊല്ലിയെത്തിയ പ്രവർത്തകർ നിർമാൺ വിഹാർ മെട്രോ സ്റ്റേഷൻ പരിസരത്ത് എത്തുകയും തുടർന്ന് വികാസ് മാർഗ് ഉപരോധിക്കുകയും ചെയ്തു.
ഹരിയാനയിലെ നൂഹിൽ വിശ്വഹിന്ദു പരിഷത്തിന്റെ ശോഭായാത്രയ്ക്കുനേരെയുണ്ടായ കല്ലേറിന് പിന്നാലെയുണ്ടായ സംഘര്‍ഷം ദില്ലിക്ക് 20 കിലോമീറ്റർ വരെ അടുത്തെത്തിയെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ട് . തിങ്കളാഴ്ച തുടങ്ങിയ അക്രമം മുതലെടുത്ത കുറ്റവാളികൾ ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന രേഖകൾ നശിപ്പിച്ചുവെന്ന റിപ്പോർട്ടും പുറത്തു വന്നു. ഇന്നലെ രാത്രിയും പലയിടത്തും കടകൾ കത്തിച്ചു. ഗുരുഗ്രാം സെക്ടർ 70ലാണ് കഴിഞ്ഞ രാത്രി അക്രമം നടന്നത്. പമ്പുകളിൽ നിന്ന് കുപ്പികളിലും മറ്റും പെട്രോൾ നൽകുന്നതിന് നിരോധനം ഏർപ്പെടുത്തി. നൂഹ്, ഗുരുഗ്രാം ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു. നൂഹ്, ഫരിദാബാദ് എന്നിവിടങ്ങളിൽ മൊബൈൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി.