Friday, April 19, 2024
spot_img

“പരമാര്‍ത്ഥത്തില്‍ പരനുംഞാനും ഭവാനുമൊന്നല്ലീ! തത്ത്വമസി”; ഇന്ന് ശ്രീനാരായണഗുരു സമാധി ദിനം: തലസ്ഥാനത്ത്‌ വിപുലമായ പരിപാടികൾ

ദില്ലി: ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന മഹത്തായ സന്ദേശം മാനവര്‍ക്ക് നല്‍കിയ ശ്രീനാരായണഗുരുവിന്റെ സമാധി ദിനമാണ് ഇന്ന്. ആദ്ധ്യാത്മികതയുടെയും സാമുദായിക പ്രതിബദ്ധതയുടെയും അപൂര്‍വ സമന്വയമായിരുന്നു ഗുരു എന്ന മഹദ് വ്യക്തിത്വം. ശ്രീനാരായണ ഗുരു കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു പുതുയുഗത്തിന്‍റെ പ്രവാചകനായിരുന്നു.

ശ്രീനാരായണഗുരു സമാധി ദിനത്തോടനുബന്ധിച്ച് ഇന്ന് എസ്.എൻ.ഡി.പി. ദില്ലി യൂണിയനും വിവിധ ശാഖകളും ചേർന്ന് ശ്രീനാരായണ ഗുരുദേവന്റെ 94-ാമത് മഹാസമാധി വിപുലമായി ആചരിക്കും. വിവിധസ്ഥലങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് പരിപാടികൾ നടക്കുക. ദില്ലി യൂണിയന്റെ നേതൃത്വത്തിൽ രോഹിണി ശാശയുമായി ചേർന്ന് സെക്ടർ 26 ഗുരുക്ഷേത്രത്തിൽ രാവിലെ അഞ്ചിന് നിർമാല്യ ദർശനം, തുടർന്ന് ഉഷഃപൂജ, അഷ്ടദ്രവ്യ ഗണപതി ഹോമം, ശാന്തി ഹോമം, ഗുരുദേവ ഭാഗവത പാരായണം, ഗുരുദേവ സഹസ്ര മൂലമാന്ത്രാർച്ചന, പൂർണ കുംഭാഭിഷേകം, ഉച്ചയ്ക്ക് 12-ന് ഉച്ചപൂജ, അന്നദാനം, തുടർന്ന് ഗുരുദേവ കൃതികളുടെ ആലാപനം, മഹാസമാധി പൂജ, പ്രസാദ വിതരണം എന്നിവയുണ്ടാകും.

പട്ടേൽ നഗർശാഖയുടെ നേതൃത്വത്തിൽ ന്യൂ രഞ്ജിത്ത് നഗറിലെ ശ്രീഭൂതെശ്വര ശിവക്ഷേത്രത്തിലെ ഗുരുദേവ സന്നിധിയിൽ രാവിലെ 7.30 മുതൽ ശാന്തി ഹവനം, ഗുരുദേവ നാമ സങ്കീർത്തനം, ഭക്ഷണ പാചകവസ്തുക്കൾ വിതരണം, മഹാസമാധി പൂജ എന്നിവയുണ്ടാകും. മയൂർ വിഹാർ ഫേസ് മൂന്ന് ശാഖയുടെ നേതൃത്വത്തിൽ പോക്കറ്റ് ബി ഏഴിലെ ഗുരുമന്ദിരത്തിൽ രാവിലെ ഒമ്പത് മുതൽ പ്രാർഥന, മഹാസമാധി പൂജ, പ്രസാദ വിതരണം തുടങ്ങിയ പരിപാടികൾ നടത്തും.

ഗുരു എന്ന മഹദ് വ്യക്തിത്വം

കേരളത്തില്‍ ജനിച്ച്‌, വേദാന്തത്തിന്‍റെ അവസാന പടവിലെത്തി, അപരിമേയമായ സത്യത്തിന്‍റെ സാക്ഷാത്‌കാരം സിദ്ധിച്ച ശ്രീനാരായണ ഗുരു തന്‍റെ സഹജീവികളോടുളള മാനുഷികകടമ ഒരു സാമൂഹിക പരിഷ്‌കര്‍ത്താവെന്ന നിലയിലാണ്‌ നിര്‍വ്വഹിച്ചത്‌. വിദ്യ കൊണ്ട്‌ പ്രബുദ്ധരാകാനും കര്‍മ്മം കൊണ്ട്‌ അഭിവൃദ്ധിനേടാനും സംഘടന കൊണ്ട്‌ ശക്തരാകാനും ഗുരുദേവന്‍ ആഹ്വാനം നല്‍കി. അദ്വൈതം ജീവിതമതമായി സ്വീകരിച്ച ശ്രീനാരായണഗുരു അതെങ്ങിനെ പ്രയോഗിക ജീവിതത്തില്‍ പകര്‍ത്തണമെന്ന്‌ ജീവിച്ച്‌ ബോദ്ധ്യപ്പെടുത്തി.

1928 ല്‍ സെപ്തംബര്‍ ഇരുപതാം തീയതി ശിവഗിരിയില്‍ വച്ചാണ് ഗുരു സമാധിയടഞ്ഞത്. ഗുരുവിന്റെ പരിപാവനമായ ജീവിതം കേരളത്തിന്റെ നവോത്ഥാന ചരിത്രമാണ്. അറിവും, വിദ്യാഭ്യാസവും, ക്ഷേത്ര ദര്‍ശനം പോലും അധഃസ്ഥിതർക്ക് നിഷിദ്ധമായിരുന്ന കാലഘട്ടത്തില്‍ ചെമ്പഴന്തി എന്ന ഗ്രാമത്തില്‍ മാടനാശാന്റെയും, കുട്ടിയമ്മയുടേയും പുത്രനായി ജനിച്ച നാണുവില്‍നിന്ന് പില്‍ക്കാലത്ത് ശ്രീ നാരായണഗുരു ഇന്ന് ലോകമാകെ ആദരിക്കുന്ന മഹാത്മാവിലേക്ക് ഉയര്‍ന്നത് മനുഷ്യസാഹോദര്യത്തിലധിഷ്ടിതമായ ദാര്‍ശനികതയിലൂടെയാണ്. പൊതുസമൂഹധാരയില്‍ പ്രവേശിക്കാനനുവദിക്കാതെ മാറ്റി നിര്‍ത്തിയ അധഃസ്ഥിത വിഭാഗത്തെ അറിവിന്റെ വെളിച്ചം നല്‍കി മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തി ഗുരുദേവന്‍.

ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവര്‍ക്ക് ദേവാലയങ്ങളുണ്ടാക്കി. വിദ്യ നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടി വിദ്യാലയങ്ങളാരംഭിച്ചു. അറിവിന്റെ ആഴങ്ങളിലൂടെ ഗുരുദേവന്‍ സൃഷ്ടിച്ച സാമൂഹ്യവിപ്ലവമാണ് പില്‍ക്കാലത്ത് കേരളത്തിലുണ്ടായ എല്ലാ പുരോഗമന പ്രസ്ഥാനങ്ങളുടെയും അടിസ്ഥാനസ്രോതസ്.
സവര്‍ണ മേല്‍ക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സാമൂഹിക വിപത്തുക്കള്‍ക്കെതിരെ അദ്ദേഹം സധൈര്യം രംഗത്തിറങ്ങി.ജന മനസുകളില്‍ വിപ്ലവം സൃഷ്ടിച്ച് മഹത്തായ സാമൂഹിക മാറ്റം കൊണ്ടുവന്നു. തന്റെ സാമൂഹിക പരിഷ്‌കാരങ്ങള്‍ പ്രചരിപ്പിക്കാനായി അദ്ദേഹം 1903ല്‍ ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം സ്ഥാപിച്ചു.

എഴുപത്തിരണ്ട് വര്‍ഷത്തെ ജീവിതത്തില്‍ 42 വര്‍ഷക്കാലം കേരളത്തിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയായിരുന്നു ഗുരുദേവന്‍. ജീവിച്ചിരുന്നപ്പോഴും സമാധിയായതിന് ശേഷവും ശ്രീ നാരായണ ഗുരുവിനെ പോലെ ഇത്രയേറെ ആരാധനയ്‌ക്കും പഠനത്തിനും വിധേയമായ മറ്റൊരു മഹദ് വ്യക്തി ലോകചരിത്രത്തില്‍ അപൂര്‍വമാണ്. തന്റെ ജീവിതം കൊണ്ട് മഹാ വിപ്ലവം തീര്‍ത്ത ആ മഹത് വ്യക്തിത്വത്തെ ഓര്‍മ്മിക്കുന്നതാവട്ടെ ഇന്നത്തെ ദിനം.

Related Articles

Latest Articles