പാലക്കാട്: ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസിൽ നാല് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. മുഖ്യ ആസൂത്രകനായ പട്ടാമ്പി സ്വദേശിയുടെയും സഹായികളായ അബ്ദുള്‍ നാസര്‍, ഹനീഫ, മരുതൂര്‍ സ്വദേശി കാജാ ഹുസൈന്‍ എന്നിവരുടെയും അറസ്റ്റുകളാണ് രേഖപ്പെടുത്തിയത്.
മുഖ്യ ആസൂത്രകന്റെ തിരിച്ചറിയല്‍ പരേഡുള്ളതിനാല്‍ പേരു വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. മാത്രമല്ല മൂന്നു പേരാണ് ശ്രീനിവാസനെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. ഇതില്‍ ഒരാളെ നേരത്തേ അറസ്റ്റ് ചെയ്തതാണ്.
എന്നാൽ ബാക്കിയുള്ളവരെ തെളിവെടുപ്പിനായി ബൈക്കുകള്‍ പൊളിച്ചു മാറ്റിയ പട്ടാമ്പിക്കടുത്ത ഓങ്ങല്ലൂരിലെ വര്‍ക്ക് ഷോപ്പില്‍ കൊണ്ടുപോയിരുന്നു. കേസില്‍ 20 പേരാണ് ഇതുവരെ അറസ്റ്റിലായത്. കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടായേക്കും. 3 ഇരുചക്രവാഹനങ്ങളിലായി എത്തിയ 6 അംഗ സംഘമാണ് ഏപ്രില്‍ 16നു മേലാമുറിയില്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയത്. ഇതില്‍ 3 പേരാണ് കടയില്‍ കയറി ശ്രീനിവാസനെ വെട്ടിവീഴ്ത്തിയത്.