പാലക്കാട്: പാലക്കാട്ടെ മുൻ ആർഎസ്എസ് ശാരീരിക് ശിക്ഷക് പ്രവർത്തകൻ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പിടിയിലായ നാല് പ്രതികളെ കസ്റ്റഡിയിൽ വിട്ടു. ഇഖ്ബാൽ, മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ, അഷറഫ് എന്നിവരെ ഞായറാഴ്ച ഉച്ചയ്ക്ക് 12വരെയാണ് കോടതി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
ഏപ്രില്‍ പതിനാറിന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആര്‍ എസ് എസ് നേതാവ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. രണ്ട് ബൈക്കുകളിലും ഒരു സ്‌കൂട്ടറിലുമായി ആറുപേര്‍ എത്തിയാണ് ആക്രമണം നടത്തിയത്. കടയില്‍ കയറി വെട്ടുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പ്രതികളുടെ ചോര പുരണ്ട വസ്ത്രവും കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ കണ്ടെത്തിയിരുന്നു.
പ്രതി അബ്ദുറഹ്മാനുമായി നടത്തിയ തെളിവെടുപ്പിൽ കല്ലേക്കാട് നിന്നാണ് ആയുധം കണ്ടെത്തിയത്. അതേസമയം ശ്രീനിവാസൻ്റെ ആറംഗ കൊലയാളി സംഘത്തിലെ മൂന്നു പേരും, ഗൂഡാലോചനയിൽ പങ്കാളികളായ പത്തുപേരുമാണ് കേസിൽ ഇതിനോടകം അറസ്റ്റിലായത്.