ശ്രീലങ്കയിൽ സ്ഫോടന പരമ്പര നടത്തിയ ഇസ്ളാമിക ഭീകര ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നൂറോളം ഇന്ത്യക്കാർ കേന്ദ്ര ഇന്റലിജൻസ് നിരീക്ഷണത്തിൽ. ഇതിൽ 60 പേർ മലയാളികളാണെന്ന് വിവരം.
ശ്രീലങ്കൻ സ്ഫോടനത്തിനു പിന്നിൽ ഇസ്ളാമിക ഭീകരസംഘടനയായ തൗഹിദ് ജമാത്തിന്റെ തമിഴ്‌നാട് ഘടകവുമായി ബന്ധപ്പെട്ടു നിൽക്കുന്നവരുടെ ലിസ്റ്റാണ് കേന്ദ്ര ഏജൻസികൾ തയ്യാറാക്കിയിട്ടുള്ളത്. മധുരയിലും നാമക്കല്ലിലും കോയമ്പത്തൂരിലും തൗഹിദ് ജമാത് സംഘടിപ്പിച്ച ക്യാമ്പുകളിലും യോഗങ്ങളിലും ഇവർ പങ്കെടുത്തിരുന്നു. ലിസ്റ്റിലുള്ള മലയാളികൾ ഇടുക്കി, പാലക്കാട്, തൃശൂർ ജില്ലാ സ്വദേശികളാണ്.
ഇവർ ഇന്ത്യയിലും ബോംബ് സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് കേന്ദ്ര ഏജൻസികൾ സംശയിക്കുന്നു. ശ്രീലങ്കൻ സ്ഫോടനത്തിന് ഉത്തരവാദിത്വം ഏറ്റെടുത്തുള്ള ഐ എസ് പ്രസ്താവന ഇംഗ്ലീഷിലും അറബിക്കിലും തമിഴിലും മലയാളത്തിലും പുറത്തിറങ്ങിയിരുന്നു.
ഇതാദ്യമായാണ് ഐ എസ് എന്ന അന്താരാഷ്ട്ര ഭീകരസംഘടന മലയാളത്തിൽ കുറിപ്പ് ഇറക്കുന്നത്. അഫ്‌ഗാനിസ്ഥാനിലേക്കും സിറിയയിലേക്കും ഐഎസിൽ ചേരാൻ ഏറ്റവും കൂടുതൽ ആളുകൾ പോയ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണ്. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറിൽ കൂടുതൽ പേരാണ് ഇങ്ങനെ ജന്മദേശം വിട്ട് വിദേശത്തേക്ക് പോയത്. തൃശൂർ പൂരത്തിലും കുംഭമേളയിലുമൊക്കെ സ്ഫോടനം നടത്തി ഹിന്ദുക്കളെയും അന്യമതസ്ഥരേയും കൊല്ലാൻ ആഹ്വാനം ചെയ്യുന്ന മലയാളത്തിലുള്ള ഓഡിയോ സന്ദേശങ്ങളും ഇവരിൽ നിന്ന് പുറത്തുവന്നിരുന്നു. കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണക്കുന്നവർ ഉണ്ടെന്ന് സ്ഥിരീകരണം കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ കേരള ആഭ്യന്തരവകുപ്പിനും കൈമാറിയിട്ടുണ്ട്.