തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ആരംഭിച്ച പണിമുടക്ക് ആദ്യ മണിയ്ക്കൂറുകൾ പിന്നിടുമ്പോൾ ജനജീവിതം ദുസ്സഹമാക്കുന്നു. ബസ്, ടാക്സി, ഓട്ടോ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ സംസ്ഥാനം പൂർണ്ണനിശ്ചലമായി.
തിരുവനന്തപുരം പ്രാവച്ചമ്പലം, കാട്ടാക്കട തുടങ്ങീ സംസ്ഥാനമൊട്ടാകെ പലയിടത്തും സ്വകാര്യ വാഹനങ്ങൾ തടഞ്ഞ് ആവശ്യ യാത്രക്കാരെ തിരിച്ചയച്ചു. പോലീസ് നോക്കി നിൽക്കെയാണ് സമരാനുകൂലികളുടെ ജനദ്രോഹ നടപടി. സംസ്ഥാനമൊട്ടാകെ മിക്കയിടത്തും കടകൾ ബലമായി അടപ്പിക്കുകയും ചെയ്തു. സ്വകാര്യ വാഹനങ്ങളും, സാധാരണക്കാരുടെ ആവശ്യങ്ങളും തടയില്ലെന്ന് പറഞ്ഞിട്ടും പോലീസിന്റെ കൺമുന്നിൽ അരങ്ങേറിയ സംഭവങ്ങൾ ജനങ്ങളെ ഭയപ്പെടുത്തുന്നു.
ടൂറിസം മേഖലയെ സമരം ബാധിക്കില്ലെന്ന് പറഞ്ഞിരുന്നെങ്കിലും, ആലപ്പുഴയിൽ ഹൗസ്ബോട്ട് യാത്രയ്‌ക്കെത്തിയ വിനോദസഞ്ചാരികളെ തടഞ്ഞു. ഹൗസ്ബോട്ട് ജീവനക്കാരെ സമരത്തിനറക്കുകയും ചെയ്തു. പലയിടത്തും മാധ്യമ പ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായി.