തിരുവനന്തപുരം : വിലക്കയറ്റത്താൽ വലഞ്ഞിരിക്കുന്ന ജനങ്ങളുടെ നടുവൊടിക്കുന്ന നടപടിയുമായി സർക്കാർ. സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില കൂട്ടാനാണ് സർക്കാരിന്റെ തീരുമാനം. 13 അവശ്യ സാധനങ്ങളുടെ വില കൂട്ടാൻ എൽഡിഎഫ് യോഗത്തിലാണ് തീരുമാനമായിരിക്കുന്നത്. ഏഴ് വർഷത്തിന് ശേഷമാണ് സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിക്കാനൊരുങ്ങുന്നത്.
സപ്ലൈകോയുടെ ആവശ്യത്തെ തുടർന്നാണ് നടപടിയെന്നാണ് സർക്കാരിന്റെ വാദം. ചെറുപയർ, ഉഴുന്ന്, വൻപയർ, കടല, തുവരപ്പരിപ്പ്, മുളക്, മല്ലി, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നീ ഇനങ്ങൾക്കാണ് വില കൂടുന്നത്. വില വർധനവ് എത്ര വേണമെന്ന് ഭക്ഷ്യമന്ത്രിക്ക് തീരുമാനിക്കാമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പ്രതികരിച്ചു. അതേസമയം, നിരക്ക് വർദ്ധിപ്പിക്കില്ലെന്ന് പറഞ്ഞ എൽഡിഎഫ് പ്രകടന പത്രികയാണ് ഇതോടെ സർക്കാർ കാറ്റിൽ പറത്തിയിരിക്കുന്നത്.