ദില്ലി: ധനമന്ത്രി നിർമ്മല സീതാരാമാനുമായി കൂടിക്കാഴ്ച നടത്തി സുരേഷ് ഗോപി എംപി. കഴിഞ്ഞ ദിവസമാണ് മന്ത്രിയുമായി സുരേഷ് ഗോപി എംപി കൂടിക്കാഴ്ച നടത്തിയത്. സന്ദർശനവേളയിൽ തൃശ്ശൂർ പ്രധാന ചർച്ചയായതായാണ് വിവരം. അടുത്ത തവണ ഇങ്ങനെയൊരു കൂടിക്കാഴ്ചയിൽ തൃശൂർ മേയറും ഒപ്പം ഉണ്ടായിരിക്കും. എന്നാണ് ധനമന്ത്രി സുരേഷ് ഗോപിയോട് പറഞ്ഞത്.
അതോടൊപ്പം തൃശ്ശൂർ ജില്ലയിൽ സുരേഷ് ഗോപി എംപി നടത്തിക്കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയിൽ സംസാരിച്ചതായി ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ശക്തൻ മാർക്കറ്റ് വികസനത്തിനായി സുരേഷ് ഗോപി നടത്തുന്ന ഊർജ്ജിത പ്രവർത്തനങ്ങളും ചർച്ച ചെയ്തു. അതേസമയം ശക്തൻ മാർക്കറ്റ് വികസനത്തിന് കൂടുതൽ തുക നൽകുമെന്ന് സുരേഷ് ഗോപി എം.പി നേരത്തെ പറഞ്ഞിരുന്നു. എം.പി ഫണ്ട് വിഹിതം കൂടുതലായി ലഭിച്ചാൽ വീണ്ടും തുക നൽകുന്നത് പരിഗണിക്കും.
അതുപോലെ നേരത്തെ പ്രഖ്യാപിച്ച പദ്ധതികളിൽ മിച്ചം വരുന്ന തുക ഉണ്ടോയെന്ന് പരിശോധിക്കും. മാർക്കറ്റിനുള്ളിലെ ശുദ്ധജലവിതരണം കാര്യക്ഷമമാക്കാനാണ് തുക വിനിയോഗിക്കുന്നത്. വാട്ടർ ടാങ്കിന്റെ അവസ്ഥ പരിതാപകരമാണ്. ദുരന്തമുണ്ടായ ശേഷമുള്ള തിരുത്തലല്ല, ദുരന്തം ഒഴിവാക്കുകയാണ് വേണ്ടത്. കേരളത്തിലെ മാർക്കറ്റുകളിൽ ഒരു മുദ്രയായി മാറണം ഈ പദ്ധതിയെന്നും സുരേഷ് ഗോപി പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പ് വേളയിലാണ് ശക്തൻ മാർക്കറ്റിന് ഒരു കോടി രൂപ നൽകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തത്.