തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് (Red Alert). എറണാകുളം, തൃശ്ശൂർ, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പടിഞ്ഞാറൻ കാറ്റ് വടക്കൻ മേഖലകളിലേക്ക് സജീവമാകുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് പുതുക്കുന്നത്. രാവിലെ സംസ്ഥാനത്ത് 9 ജില്ലകളിൽ ആണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. അതിൽ മൂന്ന് ജില്ലകളിലാണിപ്പോൾ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. പാലക്കാട് ,മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, വൃഷ്ടിപ്രദേശത്തെ കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇടുക്കി ഡാം ഇന്ന് തുറക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഡാമിന്റെ ഒരു ഷട്ടർ 40 സെന്റീമീറ്റർ ഉയർത്തും. സെക്കൻഡിൽ 40,000 ലിറ്റർ ജലം പുറത്തേക്ക് ഒഴുക്കിവിടുമെന്നും മന്ത്രി പറഞ്ഞു.ആവശ്യമെങ്കിൽ കൂടുതൽ വെള്ളം തുറന്നുവിടും.
മുല്ലപ്പെരിയാർ ഡാം (Mullaperiyar Dam) തുറക്കേണ്ടി വന്നാൽ ആ ജലം കൂടി ശേഖരിക്കാൻ വേണ്ടിയാണ് ഇടുക്കി ഡാമിലെ വെള്ളം ഒഴുക്കിവിടുന്നത്. റെഡ് അലർട്ടിലേക്ക് എത്താതിരിക്കാനാണ് ശ്രമം. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. 2398.80 അടിയാണ് ഇപ്പോൾ ഇടുക്കി ഡാമിലെ ജലനിരപ്പ്. ഡാം തുറക്കുന്നതിന്റെ മുന്നൊരുക്കങ്ങൾ എല്ലാം പൂർത്തിയായതായും മന്ത്രി വ്യക്തമാക്കി.