തിരുവനന്തപുരം: ജലവിതരണം മുടങ്ങിയതിനെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിൽ. വെള്ളമില്ലാതെ ശസ്ത്രക്രിയകൾ വൈകുകയാണ്. ഇരുപത്തഞ്ചോളം ശാസ്ത്രക്രിയകളാണ് ആശുപത്രിയിൽ ഇന്ന് നടക്കേണ്ടത്. പമ്പിങ് സ്റ്റേഷനിലെ വൈദ്യുതിത്തകരാറാണ് ജലവിതരണം മുടങ്ങാൻ കാരണമെന്ന് വാട്ടർ അതോറിറ്റി അറിയിക്കുന്നു. ടാങ്കർ ലോറികളിൽ ആശുപത്രിയിൽ വെള്ളമെത്തിക്കുന്നത് തുടരുന്നുവെങ്കിലും ശസ്ത്രക്രിയകൾ അനിശ്ചിതമായി വൈകുന്നു. വൈദ്യുതി തകരാർ ഉണ്ടായപ്പോൾ വാട്ടർ അതോറിറ്റി ജലവിതരണത്തിനായി ബദൽമാർഗ്ഗങ്ങൾ തേടാൻ വൈകിയത് പ്രതിസന്ധിക്കിടയായതായി പരാതി ഉയരുന്നുണ്ട്.
അടിയന്തിര ശാസ്ത്രക്രിയകളടക്കം വൈകുകയാണ്. വെള്ളമില്ലാത്തതുകാരണം ആശുപത്രിയിൽ അഡ്മിറ്റായ രോഗികളും ബന്ധുക്കളും വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. നഗരത്തിനകത്തുനിന്നും പുറത്തുനിന്നും വരുന്ന ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയാണ് തിരുവനന്തപുരം ജനറൽ ആശുപത്രി. എന്നാൽ വൈകുകയാണെങ്കിലും ശസ്ത്രക്രിയകൾ മുടങ്ങില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.