കൊച്ചി: അതികഠിനമായ ദിവസങ്ങളിലൂടെയാണ് താന്‍ കടന്നുപോയതെന്ന് നടി (Bavana) ഭാവന. താന്‍ ഇരയല്ല അതിജീവിതയാണെന്ന് ഭാവന പറഞ്ഞു. തനിക്ക് എന്താണ് സംഭവിച്ചതെന്ന് എല്ലാവരും അറിയണമെന്ന് കരുതിയാണ് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് പങ്കുവച്ചത്. പലപ്പോഴും എല്ലാ പോരാട്ടവും അവസാനിപ്പിക്കണെമെന്ന് തോന്നിയിരുന്നു. പുറത്ത് പറയേണ്ടായിരുന്നുവെന്ന് തോന്നിയിരുന്നു. എന്നാൽ ഡബ്ള്യൂ സി സി പോലെ ധാരാളം പേർ തനിക്കൊപ്പം നിന്നു.
വനിതാ ദിനത്തോട് അനുബന്ധിച്ച് പ്രശസ്ത മാധ്യമ പ്രവര്‍ത്തക ബര്‍ഖാ ദത്ത് ‘വി ദ വുമന്‍ ഓഫ് ഏഷ്യ’ കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് നടത്തുന്ന ‘ഗ്ലോബല്‍ ടൗണ്‍ ഹാള്‍’ പരിപാടിയിലായിരുന്നു ഭാവനയുടെ പ്രതികരണം. 2017-ൽ നടന്ന സംഭവത്തിന് ശേഷം നിരവധിപേര്‍ ഒപ്പം നിന്നു. ചിലര്‍ പുറത്ത് ചാനലുകളിൽ പലതും പറഞ്ഞവരുമുണ്ട്. എന്നെ അറിയാത്തവര്‍ പോലും അക്കൂട്ടത്തിലുണ്ടായിരുന്നു. രാത്രി പോയതാണ് പ്രശ്നം എന്നൊക്കെ എന്നെ കുറ്റപ്പെടുത്തിയവര്‍ ഉണ്ട്. നെഗറ്റീവ് പിആര്‍ വര്‍ക്ക് സോഷ്യൽമീഡിയയിൽ നടന്നതായും നടി വ്യക്തമാക്കി.
സംഭവത്തിന് ശേഷം തനിക്ക് പലരും അവസരം നിഷേധിച്ചു. എന്നാല്‍ ഭദ്രന്‍, ആശിഖ് അബു, പൃഥിരാജ്, ജിനു എബ്രഹാം, ഷാജി കൈലാസ്, ജയസൂര്യ എന്നിവര്‍ താന്‍ മലയാളം സിനിമയിലേക്ക് തിരിച്ചുവരണമെന്നും ആവശ്യപ്പെടുകയും അവസരങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ താന്‍ അപ്പോള്‍ മാനസികമായി തയ്യാറായിരുന്നില്ല. എന്നാലിപ്പോള്‍ താന്‍ ചില മലയാളം കഥകള്‍ കേള്‍ക്കുകയാണെന്നും താരം വെളിപ്പെടുത്തി.