രാജ്കോട്ട് : വെടിക്കെട്ട് ബാറ്റിങ്ങുമായി സൂര്യകുമാർ യാദവ് ലങ്കൻ ബൗളർമാരുടെ അന്തകനായപ്പോൾ ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി 20യിൽ ഇന്ത്യയ്ക്ക് വൻ സ്കോർ. 51 പന്തിൽ 9 സിക്സറുകളും 7 ഫോറുകളുമടക്കം പുറത്താകാതെ 112 റൺസ് അടിച്ച സൂര്യയുടെ പോരാട്ട മികവിൽ ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 228 റൺസെടുത്തു.
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ ഓപ്പണർ ഇഷാൻ കിഷനെ( 2 ബോളിൽ 1) നഷ്ടമായെങ്കിലും പിന്നീടെത്തിയ രാഹുൽ ത്രിപാഠി( 35 പന്തിൽ 16) യുമായി ചേർന്ന് ശുഭ്മാൻ ഗിൽ ഇന്ത്യയെ നയിച്ചു. 5.5 ഓവറിൽ സ്കോർ 52ൽ നിൽക്കെ ചാമിക കരുണരത്‌നെയുടെ പന്തിൽ ദിൽഷൻ മധുശങ്കയ്ക്ക് പിടികൊടുത്ത ത്രിപാഠി പുറത്തായി. ഇതോടെ ഇന്ത്യ 52–2 എന്ന നിലയിലാണ്.
മൂന്നാം വിക്കറ്റിൽ ഗിൽ– സൂര്യകുമാർ കൂട്ടികെട്ടിൽ പിറന്നത് 111 റൺസാണ്. 163ൽ നിൽക്കെ അർദ്ധ സെഞ്ചുറിക്ക് നാല് റൺസ് അകലെ 36 പന്തിൽ 46 റൺസെടുത്ത് ഗിൽ പുറത്തായെങ്കിലും സൂര്യകുമാർ സെഞ്ചറിയിലേക്ക് അടിച്ചു കയറി. പിന്നീടെത്തിയ ക്യാപറ്റൻ ഹാർദിക് പാണ്ഡ്യ( 2 ബോളിൽ 4), ദീപക് ഹൂഡ ( 2 പന്തിൽ 4) എന്നിവർ നിരാശപ്പെടുത്തി. ഹൂഡ പുറത്തായപ്പോൾ ക്രീസിലെത്തിയ അക്സർ പട്ടേൽ വെടിക്കെട്ടുമായി 9 പന്തിൽ 21 റൺസെടുത്ത് പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്കായി ദിൽഷൻ മധുശങ്ക രണ്ടു വിക്കറ്റും കശുൻ രജിത, ചാമിക കരുണരത്‌നെ,വനിഡു ഹസരംഗ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.