കൊച്ചി: മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളുമായി സ്വർണകടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. നയതന്ത്ര സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ എറണാകുളം ജില്ലാ കോടതിയില്‍ രഹസ്യമൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന. മുഖ്യമന്ത്രി, ഭാര്യ കമല, മകള്‍ വീണ, സിഎന്‍ രവീന്ദ്രന്‍, നളിനി നെറ്റോ, കെ ടി ജലീല്‍ എന്നിവര്‍ക്കുള്ള പങ്ക് കോടതിയില്‍ മൊഴിയായി നല്‍കിയെന്നും സ്വപ്ന മാധ്യമങ്ങളോട് വ്യക്തമാക്കി.
2016ല്‍ മുഖ്യമന്ത്രി വിദേശത്തായിരുന്നപ്പോള്‍ എം ശിവശങ്കര്‍ ആദ്യമായി ബന്ധപ്പെട്ടുവെന്നും മുഖ്യമന്ത്രി ഒരു ബാഗ് മറന്നുപോയി. അത് എങ്ങനെയെങ്കിലും ദുബായില്‍ എത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കോണ്‍സലേറ്റില്‍ വെച്ച് ഈ ബാഗില്‍ കറന്‍സിയായിരുന്നുവെന്ന് മനസിലാക്കി. സ്‌കാന്‍ ചെയ്തപ്പോഴാണ് ഇത് കറന്‍സിയാണെന്ന് വ്യക്തമായതെന്നും സ്വപ്‌ന പറയുന്നു. പല കാര്യങ്ങളും ഇനിയും പറയാനുണ്ട്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതുകൊണ്ടു തന്നെ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും അവര്‍ പറഞ്ഞു. തന്റെ ജീവനു ഭീഷണിയുള്ളതിനാലും വിഷയം കോടതിയുടെ പരിഗണനയിലുള്ളതിനാലുമാണ് ഇപ്പോള്‍ സ്വമേധയാ രഹസ്യമൊഴി കോടതിയില്‍ രേഖപ്പെടുത്തിയത്.