കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ (Gold Sumggling Case)മുഖ്യപ്രതി സ്വപ്‌ന സുരേഷ് ഉൾപ്പെടെയുള്ളവർ പുറത്തേയ്ക്ക്. സ്വർണ്ണക്കടത്തിൽ ഇടനിലക്കാരായി പ്രവർത്തിച്ച ജലാൽ ഉൾപ്പെടെയുള്ള ഏഴ് പ്രതികൾക്കാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഇതോടെ സ്വപ്‌നയ്ക്ക് ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയും. എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ സ്വപ്ന സുരേഷിന്റെയും പി.എസ്. സരിത്തിന്റെയും ജാമ്യാപേക്ഷകളിന്മേലാണ് ഹൈക്കോടതി വിധി പറഞ്ഞത്.
ജാമ്യം നിഷേധിച്ച എൻ.ഐ.എ കോടതി ഉത്തരവ് ചോദ്യം ചെയ്താണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ യു.എ.പി.എ നിലനിൽക്കില്ലെന്നും തങ്ങൾക്കെതിരെ യു. എ.പി.എ ചുമത്തുവാൻ തക്ക തെളിവുകൾ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ലെന്നുമാണ് സ്വപ്നയും, സരിത്തുമടക്കമുള്ള പ്രതികളുടെ വാദം. പ്രതികൾക്കെതിരായി കൃത്യമായ തെളിവുകളുണ്ടെന്ന് എൻ.ഐ.എയും കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ പ്രതികളുടെ വാദം അംഗീകരിച്ചുകൊണ്ട് കോടി സ്വപ്‌നയുൾപ്പെടെയുള്ളവർക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.