വീര സവര്‍ക്കറിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി രണ്‍ദീപ് ഹുഡ നിര്‍മ്മിയ്‌ക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ‘സ്വതന്ത്ര വീരസവര്‍ക്കറി’നെതിരെ കേരളത്തിലെ ചില പ്രമുഖ മാദ്ധ്യമങ്ങൾ വിദ്വേഷ കമന്റുമായി രംഗത്തെത്തിയിരുന്നു. സിനിമ ബോക്സോഫീസില്‍ നനഞ്ഞ പടക്കമായെന്നാണ് ചില മാദ്ധ്യമങ്ങൾ കുറ്റപ്പെടുത്തിയത് . എന്നാൽ ഈ കമന്റുകളെ എല്ലാം നിഷേധിച്ചുകൊണ്ട് രണ്‍ദീപ് ഹുഡ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
‘സ്വതന്ത്ര വീരസവര്‍ക്കര്‍’ സാമ്പത്തിക വിജയം നേടിയെന്ന് രണ്‍ദീപ് ഹുഡ പറയുന്നു. ചിത്രം 23.99 കോടി ബോക്സോഫീസില്‍ കളക്ഷന്‍ നേടിയെന്ന് രണ്‍ദീപ് ഹുഡ വ്യക്തമാക്കി. 20 കോടിയായിരുന്നു ചെലവ്. ഇപ്പോള്‍ തന്റെ ചിത്രം നിശ്ശബ്ദ ഹിറ്റ് (Sleeper hit) ആയി മാറിയിരിക്കുകയാണെന്നും അതില്‍ സന്തോഷിക്കുന്നുവെന്നും രണ്‍ദീപ് ഹുഡ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇനി ഏതാനും ആഴ്ചകള്‍ കൂടി തിയറ്ററില്‍ കളിക്കും. അത് കഴിഞ്ഞാല്‍ ഒടിടി വഴി വരുമാനം ബാക്കിയുണ്ട്. കാര്യങ്ങള്‍ ഇങ്ങിനെ ഇരിക്കുന്നതിനിടയിലാണ് ചില മാദ്ധ്യമങ്ങളുടെ വിദ്വേഷ പരാമര്‍ശം.
വളരെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് രണ്‍ദീപ് ഹുഡ സ്വതന്ത്ര വീരസവര്‍ക്കര്‍ എന്ന സിനിമ പൂര്‍ത്തിയാക്കിയത്. രണ്‍ദീപ് ഹുഡ തന്നെയാണ് സവര്‍ക്കറായി അഭിനയിച്ചത്. സവര്‍ക്കര്‍ ജയിലില്‍ കഴിയുന്ന സമയത്തുള്ള രംഗങ്ങള്‍ ഷൂട്ട് ചെയ്യാന്‍ ശരീരഭാരം 32 കിലോയോളം കുറച്ചത് ജീവനു തന്നെ ഭീഷണിയായി എന്ന് പിന്നീടുള്ള അഭിമുഖങ്ങളില്‍ രണ്‍ദീപ് ഹുഡ വ്യക്തമാക്കിയിരുന്നു. നിര്‍മ്മാണച്ചെലവിന് പണമില്ലാതെ വന്നപ്പോള്‍ അച്ഛനോട് പണം ആവശ്യപ്പെട്ടുവെന്നും അച്ഛന്‍ സ്ഥലം വിറ്റ് പണം നല്‍കിയെന്നും രണ്‍ദീപ് ഹുഡ പറഞ്ഞിരുന്നു. സവര്‍ക്കറുടെ ഭാര്യ യമുന ബായിയായി ചിത്രത്തില്‍ അഭിനയിച്ചത് നടി അങ്കിത ലോഖാണ്ഡെയാണ്. ഒരു പ്രതിഫലവും വാങ്ങാതെയാണ് നടി അഭിനയിച്ചത്. വലിയൊരു ദൗത്യമാണ് രണ്‍ദീപ് ഹുഡ ചെയ്യുന്നതെന്ന തിരിച്ചറിവായിരുന്നു അങ്കിത ലോഖാണ്ഡെയുടെ ത്യാഗത്തിന് പിന്നില്‍.