കമ്പം : വീണ്ടും ജനവാസമേഖലയിലിറങ്ങിയതിനെത്തുടർന്ന് തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വച്ച ഒറ്റയാൻ അരിക്കൊമ്പനെ തിരുനെൽവേലി ജില്ലയിലെ കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിലെ മണിമുത്തരു വനമേഖലയിലേക്ക് തുറന്നുവിടുമെന്ന് തമിഴ്നാട് വനം വകുപ്പ് മന്ത്രി മതിവേന്തൻ പറഞ്ഞു. അരിക്കൊമ്പനെ ഇന്നു തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി നിർദ്ദേശിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നെങ്കിലും അത്തരമൊരു ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കുന്നത് . ഈ സാഹചര്യത്തിൽ ആനയെ മുൻപ് നിശ്ചയിച്ചതനുസരിച്ച് കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിൽ തുറന്നുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.
എറണാകുളം സ്വദേശിനിയായ റബേക്ക ജോസഫ് നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി അരിക്കൊമ്പനെ കാട്ടിൽ തുറന്നുവിടുന്നതു തടഞ്ഞെന്നായിരുന്നു റിപ്പോർട്ട്. ഹർജി നാളെ പരിഗണിക്കുന്നതുവരെയാണ് തുറന്നുവിടുന്നതിന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വിലക്കേർപ്പെടുത്തിയത് എന്നായിരുന്നു വിവരം.
അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് റബേക്കകോടതിയെ സമീപിച്ചത്. ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഹർജി ഇന്നു പരിഗണിച്ചിരുന്നു. തുടർന്ന് ഹർജി നാളെ പരിഗണിക്കുന്നതുവരെ ആനയെ തുറന്നുവിടരുതെന്ന് ഉത്തരവിടുകയായിരുന്നു. എന്നാൽ നാളെ ഹർജി പരിഗണിക്കുന്നത് വരെ ആനയെ എവിടെ പാർപ്പിക്കണം എന്നതുസംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ടോ എന്നതിൽ വ്യക്തയില്ല.
*