അമരാവതി: വിമാനയാത്രയ്ക്കിടെ ഉദ്യോഗസ്ഥന് സുഖമില്ലാതായപ്പോള്‍ യാത്രക്കാരില്‍ ഡോക്ടര്‍മാര്‍ ഉണ്ടോയെന്ന് എയര്‍ഹോസ്റ്റസ് തിരക്കി. തുടർന്ന് ആന്ധ്രാപ്രദേശിലെ ഐപിഎസ് ഉദ്യോഗസ്ഥന്റെ രക്ഷയ്‌ക്കെത്തിയത് ഡോക്ടര്‍ കൂടിയായ തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍.ഡല്‍ഹിയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ യാത്രചെയ്യുന്നതിനിടെയാണ് ഐപിഎസ് ഉദ്യോഗസ്ഥനായ കൃപാനന്ദ് ത്രിപാഠി ഉജേലയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഉടനെ തന്നെ വിമാനത്തിലുണ്ടായിരുന്ന ഗവര്‍ണര്‍ മുന്നോട്ടുവരികയും സഹായിക്കാന്‍ സന്നദ്ധത അറിയിക്കുകയുമായിരുന്നു. ഒരു അമ്മയെ പോലയാണ് ഗവര്‍ണര്‍ തന്നെ പരിപാലിച്ചതെന്നും കൃത്യസമയത്തുള്ള ഇടപെടല്‍ തന്‍റെ ജീവന്‍ രക്ഷിച്ചെന്നും ഐപിഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഗവര്‍ണര്‍ ഫ്‌ളൈറ്റില്‍ ഇല്ലായിരുന്നുവെങ്കില്‍ ജീവന്‍ നഷ്ടമാകുമായിരുന്നുവെന്നും ഇത് രണ്ടാം ജന്മമാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു