കണ്ണൂർ: ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രം ഇന്ന് സമർപ്പിക്കും. 26 പേര്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിലുള്ള വൈരാഗ്യമാണ് ശ്രീനിവാസനെ വധിക്കാന്‍ കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 2022 ഏപ്രില്‍ 16 നാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്.
കൊലപാതകത്തിന് മുമ്പും ശേഷവും പ്രതികളില്‍ ചിലര്‍ ജില്ലാ ആശുപത്രിയില്‍ എത്തിയെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ശ്രീനിവാസന്റെ ശരീരത്തില്‍ ആഴത്തിലുള്ള പത്തോളം മുറിവുകളുണ്ടായിരുന്നു. തലയില്‍ മാത്രം മൂന്ന് മുറിവുകളും കൈകാലുകളിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. മേലാമുറിയിലെ കടയിലെത്തിയായിരുന്നു ശ്രീനിവാസനെ ആറംഗസംഘം കൊലപ്പെടുത്തിയത്.
മൂന്ന് ഇരുചക്രവാഹനങ്ങളിലായി എത്തിയ ആറംഗ സംഘത്തിലെ മൂന്ന് പേരാണ് കടയില്‍ കയറി ശ്രീനിവാസനെ വെട്ടിവീഴ്ത്തിയത്. സുബൈറിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ല ആശുപത്രി മോര്‍ച്ചറിക്ക് സമീപമാണ് പ്രതികള്‍ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയത്.