കോട്ടയം : നിയമങ്ങൾ കാറ്റിൽ പറത്തി മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം അപകടകരമായ രീതിയില്‍ ഓടിച്ചതില്‍ പാലാ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിപ്പോര്‍ട്ട് തേടി. കുറുവിലങ്ങാട് എസ്.എച്ച്.ഒ. നിര്‍മല്‍ മുഹ്‌സിനെ വിളിച്ചു വരുത്തിയാണ് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. സാധാരണക്കാരായ ജനത്തിനും റോഡിലൂടെ യാത്ര ചെയ്യണ്ടേയെന്നും കോടതി ചോദിച്ചു. വെള്ളിയാഴ്ചയാണ് കോഴ മേഖലയിലൂടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടകരമായ രീതിയിൽ അമിതവേഗത്തില്‍ കടന്നു പോയത്.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോയപ്പോള്‍ സംഭവസ്ഥലത്ത് മജിസ്‌ട്രേറ്റിന്റെ വാഹനവും സമീപത്തുണ്ടായിരുന്നു. അപകടകരമായ രീതിയില്‍ വാഹനങ്ങള്‍ കടന്നുപോയത് മജിസ്‌ട്രേറ്റ് സാക്ഷ്യം വഹിച്ചതിനു പിന്നാലെയാണ് നടപടി.
ഈ വിഷയത്തില്‍ സ്വീകരിക്കുന്ന നടപടികൾ സംബന്ധിച്ച് വരുന്ന 17-ാം തീയതിക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി എസ്.എച്ച്.ഒ.യ്ക്ക് നിർദേശം നൽകി.