തിരുവനന്തപുരം: പീരുമേട് , മണ്ണാർക്കാട് മണ്ഡലങ്ങളിൽ ജാഗ്രതക്കുറവ് ഉണ്ടായെന്ന് സിപിഐ. സിപിഐയുടെ അവലോകന റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച കാര്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. സംഘടനാപരമായ വീഴ്ച ഈ മണ്ഡലങ്ങളിൽ ഉണ്ടായെന്നും അവലോകന റിപ്പോർട്ട് പറയുന്നു. സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ട നാട്ടിക എം എൽ എ ഗീതാ ഗോപി പ്രചാരണത്തിൽ സജീവമായില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം റിപ്പോർട്ടിൽ സിപിഐഎമ്മിനും കടുത്ത വിമർശനം ഉണ്ട്. എന്നാൽ മണ്ണാർക്കാട് മണ്ഡലത്തിലെ തോൽവിക്ക് നിരവധി കാരണങ്ങൾ ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിലും, ഹരിപ്പാടും അടക്കം ഉണ്ടായ തോൽവിയിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് തന്നെയാണ് സിപിഐയുടെ അവലോകന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
സിപിഐഎമ്മിന്റെ വോട്ട് ചോർന്നുവെന്നും ഘടകകക്ഷികൾ മത്സരിച്ച മണ്ഡലങ്ങളിലാണ് വീഴ്ച സംഭവിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഐ.എൻ.എൽ മൽസരിച്ച കാസർഗോഡ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരാൻ പോലും സിപിഐഎമ്മിന് താത്പര്യമുണ്ടായിരുന്നില്ലെന്നാണ് പ്രധാന വിമർശനം. രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട് ഇടതുവോട്ടുകൾ ചോർന്നുവെന്നാണ് കണ്ടെത്തൽ.
സിപിഐഎമ്മിന് സ്വാധീനമുള്ള കുമാരപുരം, തൃക്കുന്നപുഴ പഞ്ചായത്തുകളിൽ മുന്നേറാൻ കഴിഞ്ഞില്ലെന്നതാണ് വോട്ടുമറിക്കലിന്റെ സംശയമായി പ്രകടിപ്പിക്കുന്നത്. പറവൂരിൽ സിപിഐഎം നേതാക്കളുടെ പ്രവർത്തനങ്ങൾ സംശയകരമായിരുന്നു എന്നതാണ് മറ്റൊരു വിമർശനം. അതേസമയം സിപിഐഎം മത്സരിച്ച മണ്ഡലങ്ങളിൽ ഘടകകക്ഷികളെ പ്രചാരണത്തിൽ സഹകരിപ്പിച്ചില്ലെന്നും കൂട്ടായ ആലോചനകൾ പാർട്ടി നടത്തിയില്ലെന്നും സിപിഐയുടെ അവലോകന റിപ്പോർട്ടിൽ പറയുന്നു.