തിരുവനന്തപുരം∙ സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപയുടെ ഭാഗ്യം തേടിയെത്തിയ യുവാവിനെ സുഹൃത്തുക്കൾക്കായി മദ്യസൽക്കാരം നടത്തുന്നതിനിടെ വീടിന്റെ മൺ തിട്ടയിൽനിന്ന് ദുരൂഹ സാഹചര്യത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. പാങ്ങോട് മതിര തുറ്റിക്കൽ സജി വിലാസത്തിൽ സജീവാണ് (35) മരിച്ചത്. സംഭവത്തിൽ മദ്യസൽക്കാരത്തിൽ പങ്കെടുത്ത സുഹൃത്ത് സന്തോഷിനെ പൊലീസ് പിടികൂടി.
സുഹൃത്തിന്റെ വീട്ടിൽ വച്ച് നടത്തിയ മദ്യസൽക്കാരത്തിനിടെയുള്ള വാക്കു തർക്കമാണ് ഇരുവരും തമ്മിലുള്ള സംഘർഷത്തിലേക്കും പിന്നീട് കൊലയിലേക്കും നയിച്ചത്. വാക്കു തർക്കത്തെ തുടർന്ന് ഇരുവരും സുഹൃത്തിന്റെ വീട്ടിനു പുറത്തേക്കിറങ്ങി. തുടർന്ന് നടന്ന സംഘർഷത്തിനിടെ സന്തോഷ് സജീവിനെ ഒരു മീറ്റർ താഴ്ചയുള്ള കുഴിയിലേക്ക് പിടിച്ചു തള്ളുകയായിരുന്നു. ഒരു മണിക്കൂറോളം കുഴിയിൽ കിടന്ന സജീവ് ചേട്ടൻ സജിയെ ഫോണിൽ വിളിച്ച് കുഴിയിൽ അകപ്പെട്ട കാര്യം അറിയിക്കുകയായിരുന്നു.
തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സജീവ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. മദ്യസൽക്കാരത്തിനിടെ സന്തോഷ് തന്നെ പിടിച്ചു തള്ളിയ കാര്യം സജീവ് ചേട്ടനെ അറിയിച്ചിരുന്നു. ലോട്ടറി സമ്മാനമായ 80 ലക്ഷം രൂപയിൽ നികുതി കഴിഞ്ഞ് 52 ലക്ഷംരൂപ സജീവിന്റെ അക്കൗണ്ടിൽ വന്നിരുന്നു. ഇതുപയോഗിച്ച് ചിതറയിൽ 50 സെന്റോളം സ്ഥലം സജീവ് വാങ്ങിയിരുന്നു. ബാക്കിയുണ്ടായിരുന്ന കുറച്ചു പണം സഹോദരങ്ങള്‍ക്കും നൽകി. സജീവിന്റെ ശരീരത്തിൽ മർദനമേറ്റ പാടുകൾ ഉണ്ടായിരുന്നില്ല. കഴുത്തിലെ എല്ലിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് പൊലീസ് വ്യക്തമാക്കി.