കൊല്ലം : ഹൈക്കോടതിയുടെ കടുത്ത വിമർശനത്തിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരായ ജപ്തി നടപടികൾ സംസ്ഥാന സർക്കാർ വേഗത്തിലാക്കി. ഇതിന്റെ ഭാഗമായി പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന അബ്ദുൾ സത്താറിന്റെ കരുനാഗപ്പള്ളി പുതിയകാവിലെ വീടും ഭൂമിയും ജപ്തി ചെയ്തു. കരുനാഗപ്പള്ളി തഹസിൽദാരുടെയും ആദിനാട് വില്ലേജ് ഓഫീസറുടെയും നേതൃത്വത്തിലാണ് ജപ്തി നടപടികൾ നടന്നത്.
ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താർ, സംസ്ഥാന സെക്രട്ടറി സിഎ റൗഫ് എന്നിവർ ചേർന്നാണ് സംസ്ഥാന ഹർത്താൽ പ്രഖ്യാപിച്ചത്. ഹർത്താലിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ അക്രമങ്ങളിലെ നാശനഷ്ടം ഹർത്താലിന് ആഹ്വാനം ചെയ്തവരിൽ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. എന്നാൽ നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചില്ല. പകരം നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ആറു മാസത്തെ ഇളവാണ് സർക്കാർ ആവശ്യപ്പെട്ടത് .എന്നാൽ നടപടികൾ ഉടനടി പൂർത്തിയാക്കാൻ കോടതി അന്ത്യശാസനം നൽകി. പിന്നാലെ ജപ്തി നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കുകയായിരുന്നു.