ബെംഗളൂരു : സൗദി ജയിലിൽ കഴിയുന്ന കർണാടക സ്വദേശിയുടെ കേസുമായി സംബന്ധിച്ച് സംസ്ഥാന പൊലീസുമായി സഹകരിക്കാത്തതിനെ തുടർന്ന് ഫേസ്ബുക്കിനോട് ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടേക്കുമെന്ന് മുന്നറിയിപ്പ് നൽകി കർണാടക ഹൈക്കോടതി. ഒരു പ്രമുഖ വാർത്ത ഏജൻസിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
മംഗളൂരു ബികർനകാട്ടേ സ്വദേശിനി കവിത സമർപ്പിച്ച ഹർജി പരിഗണിക്കവേയാണു ജസ്റ്റിസ് കൃഷ്ണ എസ് ദിക്ഷിത് അടങ്ങുന്ന ബെഞ്ച് ഫെയ്സ്ബുക്കിന് മുന്നറിയിപ്പ് നൽകിയത്. ഒരാഴ്ച്ചക്കുള്ളിൽ വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണു ഫെയ്സ്ബുക്കിന് കോടതി നൽകിയിരിക്കുന്ന നിർദേശം. കവിതയുടെ ഭർത്താവ് ശൈലേഷ് കുമാർ സൗദിയിൽ ജയിലിലാണ്.
‘സൗദിയിലെ കമ്പനിയിൽ 25 വർഷത്തോളമായി ജോലി ചെയ്തുവരികയായിരുന്നു ശൈലേഷ്. സിഎഎ, എൻആർസിയെ അനുകൂലിച്ച് 2019 ൽ ശൈലേഷ് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. പിന്നാലെ അജ്ഞാതർ ശൈലേഷ് കുമാറിന്റെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി സൗദി രാജാവിനെതിരെയും ഇസ്‍ലാമിനെതിരെയും അപകീർത്തി സന്ദേശങ്ങൾ പോസ്റ്റ് ചെയ്തതു. ഇതോടെ സൗദി പൊലീസ് ശൈലേഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കേസ് അന്വേഷിക്കുന്ന മംഗളൂരു പോലീസ് വിഷയത്തിൽ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഫെയ്സ്ബുക്കിന് പൊലീസ് കത്ത് അയച്ചെങ്കിലും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതോടെ അന്വേഷണത്തില്‍ കാലതാമസം ഉന്നയിച്ച് ഹർജിക്കാരി വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഭർത്താവിനെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കവിത കേന്ദ്രസർക്കാരിനും കത്തയച്ചിട്ടുണ്ട്.