Friday, April 26, 2024
spot_img

ആവേശമായി ”ദി കശ്മീരി ഫയൽസ്”; ഇത് കശ്മീരി പണ്ഡിറ്റുകളുടെ യഥാർത്ഥ കഥ; നികുതി രഹിതമായി പ്രഖ്യാപിച്ച് സർക്കാർ

ചത്തീസ്ഗഡ്: സിനിമാപ്രേമികൾക്കും രാജ്യസ്നേഹികൾക്കും ആവേശമായി കശ്മീരി പണ്ഡിറ്റുകളുടെ യഥാർത്ഥ കഥ പറയുന്ന ദി കശ്മീരി ഫയൽസ്(The Kashmir Files Movie). റിലീസിന് മുൻപ് തന്നെ ഏറെ ജനശ്രദ്ധയാകർഷിച്ച ചിത്രമാണ് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീരി ഫയൽസ്’. കശ്മീരിലെ ജനങ്ങളുടെ ദുരിതവും അവർ അനുഭവിച്ച വേദനയും തുറന്ന് പറയുന്ന ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.

എന്നാൽ ചിത്രം തിയേറ്ററിൽ എത്തിയതോടെ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിക്കുകയാണ്.
രണ്ട് മണിക്കൂറും 50 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്‌ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

അതേസമയം സിനിമയെ ഹരിയാന സർക്കാർ നികുതി രഹിതമായി പ്രഖ്യാപിച്ചിരിക്കുകയാണ്. സിനിമ പ്രദർശിപ്പിക്കുന്നതിന് ടാക്‌സോ, ജിഎസ്ടിയോ ഈടാക്കരുത് എന്ന് തിയേറ്ററുകൾക്കും മൾട്ടിപ്ലെക്‌സുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. എക്‌സൈസ് ആന്റ് ടാക്‌സേഷൻ വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് ആറ് മാസം വരെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതൽ സംസ്ഥാനത്തെ തിയേറ്ററുകളിൽ ഈ സിനിമ കാണാൻ സീറ്റ് ബുക്ക് ചെയ്തവർക്ക് ജിഎസ്ടി തിരികെ നൽകണമെന്നും ഹരിയാന സർക്കാരിന്റെ ഉത്തരവിൽ പറയുന്നു.

എന്നാൽ കശ്മീരി പണ്ഡിറ്റുകൾക്കെതിരെ നടത്തിയ ഭീകരത തുറന്നുകാട്ടുന്ന ‘ദി കശ്മീരി ഫയൽസ്’ നെതിരെ നൽകിയ ഹർജി ബോംബെ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. വിവേക് രഞ്ജൻ അഗ്നിഹോത്രി സംവിധാനം ചെയ്ത സിനിമ പുറത്തിറക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്തസാർ ഹുസൈൻ എന്നയാളാണ് കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. എന്നാൽ സിനിമയുടെ റിലീസ് മാറ്റാൻ സാധിക്കില്ലെന്ന് പറഞ്ഞ് കോടതി ഹർജി തളളുകയായിരുന്നു. ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത അദ്ധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ചിത്രത്തിന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ടോയെന്ന് വിവരാവാശ നിയമത്തിലൂടെ ഹർജിക്കാരൻ അന്വേഷിച്ചോ എന്നാണ് കോടതി ചോദിച്ചത്. ഇതിന് ഒരു മാസം വരെ സമയമെടുക്കും എന്നാണ് ഹർജിക്കാരൻ പറഞ്ഞത്. ഇതോടെ ഹർജി തള്ളുകയായിരുന്നു. ഹർജിക്കാരന് കേന്ദ്ര സർക്കാരിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. അതേസമയം 1990 കളിൽ കശ്മീരിൽ നടന്ന ക്രൂരതകളാണ് സിനിമയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. കശ്മീരിലെ പണ്ഡിറ്റുകളുടെ യഥാർത്ഥ ജീവിതം ആസ്പദമാക്കി ഇസ്ലാമിക ഭീകരതയുടെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ തുറന്ന് കാട്ടുന്നതാണ് ചിത്രം. ഈ സിനിമ പ്രഖ്യാപിച്ചത് മുതൽ മതമൗലികവാദികൾ പ്രതിഷേധവും ആക്രമണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകന് നേരെയും ഭീഷണി ഉയർന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രം റിലീസ് ചെയ്തത്.

Related Articles

Latest Articles