ബെംഗളൂരു : ബലാത്സംഗം അടക്കമുള്ള ഗുരുതരോപണങ്ങൾ ഉന്നയിയിച്ചുകൊണ്ട് ഭർത്താവിനെതിരെ യുവതി നൽകിയ പരാതി ഇടക്കാലത്തേക്ക് സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി. പരാതിക്കാരി നിയമം ദുരുപയോഗം ചെയ്യാൻ ശ്രമിച്ചെന്നു പ്രഥമദൃഷ്ട്യാ തെളിഞ്ഞിട്ടുണ്ടെന്നും നിയമം ദുരുപയോഗം ചെയ്യാൻ ശ്രമിച്ചതിനു തെളിവാണ് ഈ പരാതി എന്നും കോടതി നിരീക്ഷിച്ചു.
തന്നെയും കുടുംബത്തെയും ഗുരുതരമായ ആരോപണങ്ങളിലൂടെ അപകീർത്തിപ്പെടുത്തുവാൻ യുവതി ശ്രമിക്കുകയാണെന്നു കാണിച്ച് യുവാവും കോടതിയെ സമീപിച്ചിട്ടുണ്ട്. ബെംഗളൂരു നഗരത്തിലെ ഒരു ബൈക്ക് ഷോറൂമിലായിരുന്നു ഇരുവർക്കും ജോലി. വിവാഹത്തിനു മുൻപ് 4 വർഷത്തോളം ഇരുവരും ഒരുമിച്ചായിരുന്നു. ഈ വർഷം ജനുവരി 27നായിരുന്നു വിവാഹം. ഇതേ ദിനം തന്നെയായിരുന്നു യുവതിയുടെ ജന്മദിനവും. ജന്മദിനാഘോഷങ്ങൾക്കിടയിൽ യുവതിയുടെ മുൻബന്ധം ഭർത്താവ് അറിഞ്ഞു. വാട്സാപ്പിലൂടെ ഭാര്യ മുൻകാമുകനുമായി സംസാരിക്കുന്നുണ്ടെന്നു കണ്ടപ്പോൾ ഇരുവരും തമ്മിൽ തർക്കമായി. തുടർന്ന് വിവാഹം കഴിഞ്ഞ് രണ്ടാം ദിനം ജനുവരി 29ന് യുവതി ഭർത്താവുമായി വഴക്കിട്ട് സ്വന്തം വീട്ടിലേക്കു പോയി.
പിന്നീട് ഒരുമാസത്തോളം ഇരുവരും തമ്മിൽ യാതൊരു ആശയവിനിമയവും നടന്നില്ല. പിന്നാലെ ഭർത്താവിനെതിരെ പീഡനമടക്കമുള്ള കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാണിച്ച് യുവതി പരാതി നൽകി. വിവാഹം നടന്ന ദിവസം എന്താണു സംഭവിച്ചതെന്നു തനിക്കറിയില്ലെന്നും വിവാഹം രജിസ്റ്റർ ചെയ്തത് ഓർക്കുന്നില്ലെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്. തന്റെ മുൻബന്ധത്തെ കുറിച്ച് അറിഞ്ഞ പരാതിക്കാരൻ പീഡിപ്പിച്ചതായും വിവാഹം കഴിഞ്ഞെങ്കിലും സാഹചര്യവശാൽ പിന്നീടുണ്ടായ ലൈംഗിക ബന്ധം കുറ്റകൃത്യമാണെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു.
‘പരാതിക്കാരി യുവാവുമായി പ്രണയത്തിലാകുകയായിരുന്നു. വിവാഹത്തിനു മുന്‍പ് രണ്ടുവർഷത്തോളം ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. കുറച്ചു ദിവസം ഒരുമിച്ചു ജീവിച്ചതിനു ശേഷം ബലാത്സംഗകുറ്റം ആരോപിക്കുകയാണ്. ഇതിൽ ഹർജിക്കാരൻ മാത്രമല്ല, ഹർജിക്കാരന്റെ കുടുംബവും കുറ്റകൃത്യത്തിലേക്കു വലിച്ചിഴയ്ക്കപ്പെടുകയാണ്’’ – കോടതി നിരീക്ഷിച്ചു . ഇടക്കാല സ്റ്റേ നിലനിർത്തിക്കൊണ്ട് അന്വേഷണം പുരോഗമിക്കുമെന്നും കോടതി വ്യക്തമാക്കി.