നീലത്താമരയുടെ കഥയിലൂടെ എംടി വാസുദേവൻ നായർ മലയാളമനസ്സിൽ വിരിയിച്ചെടുത്ത ഒരുനാടാണ് മലമൽക്കാവ്. വിശ്വസിച്ച് പ്രാർഥിച്ചാൽ നീലത്താമര വിരിയുമെന്ന വിശ്വാസമുള്ള ക്ഷേത്രം. കേരളത്തിലെ 108 അയ്യപ്പ ക്ഷേത്രങ്ങളിലൊന്നുകൂടിയാണ് മലമൽക്കാവ് അയ്യപ്പ ക്ഷേത്രം.ഇവിടുത്തെ ക്ഷേത്രത്തിലെ വിശ്വാസങ്ങളനുസരിച്ച് ക്ഷേത്രത്തിലേക്കുള്ള തൃപ്പടിയിൽ പണംവെച്ച് മനസ്സറിഞ്ഞ് ഭഗവാനെ വിളിച്ചു പ്രാർഥിച്ചാൽ പിറ്റേ ദിവസം രാവിലെ ക്ഷേത്രക്കുളത്തിൽ ഒരു പൂവ് വിരിയുമത്രെ. ചെങ്ങഴനീർ പൂവ് എന്നു വിശ്വാസികൾ വിളിക്കുന്ന ഈ പൂവിനെ മലയാളികൾക്ക് നീലത്താമര എന്ന പേരിലാണ് എംടി വാസുദേവൻ നായർ പരിചയപ്പെടുത്തിയത്.
പ്രധാനമായും ശിവക്ഷേത്രങ്ങളിൽ കലശത്തിനു വേണ്ടിയാണ് ഈ പൂവ് ഉപയോഗിക്കുന്നത്. പൂവ് ആവശ്യമായി ദിവസത്തിനു തലേന്ന് വേണ്ടപ്പെട്ടവർ ക്ഷേത്രത്തിൽ അപേക്ഷ സമർപ്പിച്ച് ആവശ്യമായ പണം തൃപ്പടിയിൽ വെച്ച് പ്രാർഥിച്ചാൽ പിറ്റേന്നത്തേന് ആവശ്യമായത്രയും പൂക്കള്‍ വിരിഞ്ഞു നിൽക്കും എന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ രണ്ടു ചെറിയ കുളങ്ങളിലാണ് പൂവ് വിരിയുന്നത്.
എന്നാൽ ചിലപ്പോഴൊക്കെയും പൂവ് വിരിയാതെയിരുന്നിട്ടുണ്ട്. മനസ്സിലെ കളങ്കം അയ്യപ്പൻ തിരിച്ചറിഞ്ഞതായിരിക്കുമെന്നും വിശ്വാസം ആയിരിക്കുമെന്നുമൊക്കെ പറഞ്ഞ് ഇവിടുത്തുകാർ അങ്ങനെ ആശ്വാസം കണ്ടെത്തും.