മുംബൈ: സമൂഹമാദ്ധ്യമത്തിലൂടെ വ്യാജമരണ വാർത്ത പ്രചരിപ്പിച്ച് ജനങ്ങളെ വിഡ്ഢികളാക്കിയ നടി പൂനം പാണ്ഡെയ്‌ക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തതായി റിപ്പോർട്ട്. ഫൈസാൻ അൻസാരി എന്ന വ്യക്തിയാണ് നടിക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്.
പൂനം പാണ്ഡെ ക്യാൻസർ രോഗത്തിന്റെ ഗൗരവം നിസാരവത്കരിക്കുകയും ദശലക്ഷക്കണക്കിന് ആളുകളുടെ വികാരങ്ങളും മുതലെടുക്കുകയും ചെയ്തതായി ഫൈസാൻ അൻസാരി പരാതിയിൽ പറയുന്നു. പാണ്ഡെയെയും മുൻ ഭർത്താവിനെയും അറസ്റ്റ് ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടു. ഫൈസാൻ അൻസാരി നൽകിയ പരാതിയിൽ കാൻപൂർ പോലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
ഫെബ്രുവരി 2 ന് പൂനം പാണ്ഡെയുടെ ഇൻസ്റ്റാഗ്രാമിലൂടെ മാനേജറാണ് വ്യാജ മരണവാർത്ത പുറത്ത് വിട്ടത്. സെർവിക്കൽ കാൻസറിനെ തുടർന്ന് പൂനം പാണ്ഡ അന്തരിച്ചെന്നായിരുന്നു പോസ്റ്റിൽ പറഞ്ഞിരുന്നത്. രണ്ട് ദിവസത്തിന് ശേഷം താൻ ജീവിച്ചിരിപ്പുണ്ടെന്ന് വെളിപ്പെടുത്തി വീഡിയോയിലൂടെ നടി രംഗത്തെത്തി.
വ്യാജമരണ വാർത്തയ്‌ക്ക് പിന്നാലെ വൻ വിമർശനങ്ങളാണ് ഉയർന്നു വന്നത്. കങ്കണ റണാവത്ത്, കരൺ കുന്ദ്ര തുടങ്ങി നിരവധി സെലിബ്രിറ്റികൾ നടിക്കെതിരെ ആഞ്ഞടിച്ചു. ഓൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷനും പൂനത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു.