ദില്ലി: കഴിഞ്ഞദിവസം രാജ്യസഭയിൽ ഏകീകൃത സിവിൽ കോഡ് വേണമെന്ന് ആവശ്യപ്പെട്ട് അവതരിപ്പിക്കപ്പെട്ട സ്വകാര്യബിൽ ഇപ്പോൾ കേരളത്തിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നു. ബിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ കോൺഗ്രസ് നേതാക്കൾ സഭയിൽ നിന്ന് മുങ്ങിയെന്ന് മുസ്ലിം ലീഗ് ആരോപിക്കുകയും ഇടത് മുന്നണി നേതാക്കൾ അത് മുതലാക്കി മുസ്ലിം ലീഗിനെ എൽ ഡി എഫ് പാളയത്തിൽ കൊണ്ടുവരാനുള്ള ശ്രമങ്ങളും നടക്കുന്നു. രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംപി കിരോഡി ലാല്‍ മീണയാണ് സ്വകാര്യ ബില്‍ ആയി ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബില്‍ അവതരിപ്പിച്ചത്. മുസ്ലിം ലീഗിലെ അബ്ദുള്‍ വഹാബ് ഇതിനെ എതിര്‍ത്തെങ്കിലും കോണ്‍ഗ്രസ് എംപി മാര്‍ നിശ്ശബ്ദത പാലിക്കുകയായിരുന്നു. എന്നാല്‍ സിപിഎം അംഗങ്ങളും ബില്ലവതരണത്തെ എതിര്‍ത്തപ്പോഴാണ് വോട്ടെടുപ്പ് വേണ്ടി വന്നത്. അതില്‍ സിപിഎം പരാജയപ്പെട്ടു. സിപിഎമ്മിനൊപ്പം മുസ്ലിം ലീഗും തൃണമൂലും വോട്ട് ചെയ്തിരുന്നു.
എന്നാൽ ഈ മൂന്നു പാർട്ടികളും ഒരുമിച്ച് നിന്നിട്ടും കിരോടി ലാൽ മീണയെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ല. 23 നെതിരെ 63 വോട്ടുകൾക്കാണ് മീണ വിജയിച്ചതും ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ചതും. രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ എം പി യാണ് കിരോഡി ലാൽ മീണ. മുൻ മന്ത്രിയായ മീണ അഞ്ചു തവണ നിയമസഭാംഗമായും രണ്ടു തവണ ലോക്‌സഭാംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സ്വകാര്യ ബില്ലായതിനാൽ സർക്കാരിന് വിഷയത്തിൽ നിലപാടറിയിക്കാം എന്നല്ലാതെ തുടർ നടപടികളിലേക്ക് കടക്കാനാകില്ല.