ദില്ലി: ലോക്സഭയിൽ പ്രതിപക്ഷത്ത് നിന്നുള്ള ബഹളത്തെ തുടർന്ന് സഭാ നടപടികൾ നിർത്തിവെച്ചു. ഉച്ചയ്ക്ക് 12 മണി വരെയാണ് സഭാ നടപടികൾ നിർത്തി വച്ചത്. ഇന്ന് സഭ ചേർന്നപ്പോൾ കൊവിഡിനെതിരെ ജാഗ്രതയ്ക്ക് ലോക്സഭ സ്പീക്കർ നിർദ്ദേശം നൽകിയിരുന്നു. എല്ലാവരും മാസ്ക് ധരിക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടിരുന്നു. അംഗങ്ങൾക്ക് മാസ്ക് വിതരണവും നടത്തി. തുടർന്നായിരുന്നു ബഹളം. ചൈന വിഷയം രാജ്യസഭ നിർത്തിവച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് എംപി പ്രമോദ് തിവാരി നോട്ടീസ് നൽകി.
പുതിയ കോവിഡ് സാഹചര്യം രാജ്യസഭ നിർത്തിവച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി എംപി രാഘവ് ചദ്ദയും നോട്ടീസ് നൽകി. രണ്ട് നോട്ടീസും അംഗീകരിച്ചില്ല. തുടർന്ന് രാജ്യസഭയിലും പ്രതിപക്ഷം ബഹളം വെച്ചു. ചൈന വിഷയത്തിൽ ചർച്ച നിഷേധിച്ചതിൽ ആണ് പ്രതിഷേധം ഉയർന്നത്. സഭ തുടങ്ങിയ ആദ്യ ദിനം മുതൽ ചർച്ച ആവശ്യപ്പെട്ടിട്ടും നടപടി ഇല്ലെന്ന് കെസി വേണുഗോപാൽ കുറ്റപ്പെടുത്തി. കെസി വേണുഗോപാലിനോട് സ്പീക്കർ ക്ഷുഭിതനാവുകയും ചെയ്തു.