ദില്ലി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് 2024 മാര്‍ച്ച് 31 വരെ സമയം അനുവദിച്ചത്. അതേസമയം നടപടികൾ കഴിയുന്നത്ര വേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശിച്ചു, വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി അനുവദിച്ചിരുന്ന സമയ പരിധി ജൂലായ് 31 ന് അവസാനിച്ചിരുന്നു.
വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ കുടുതല്‍ സമയംവേണമെന്ന വിചാരണക്കോടതി ജഡ്ജിയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. വിചാരണ പ്രോസിക്യുഷന്‍ അനന്തമായി നീട്ടി കൊണ്ട് പോകുക ആണെന്ന് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. വിചാരണ പൂര്‍ത്തിയാക്കാന്‍ എട്ട് മാസം കൂടി സമയം വേണമെന്നായിരുന്നു വിചാരണക്കോടതിയുടെ ആവശ്യം. ഇതിന്റെ അടിസ്ഥാനത്തില്‍ 2024 മാര്‍ച്ച് 31 വരെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രീം കോടതിക്ക് കത്ത് നല്‍കിയിരുന്നു.