ബഹുമുഖ പ്രതിഭയും കൃഷ്ണഭക്തിഗാനങ്ങളുടെ ഭാവ താളങ്ങൾ മലയാളിക്കു പകർന്നു നൽകുകയും ചെയ്ത കവി ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി (87) അന്തരിച്ചു. ഇന്നലെ രാത്രി തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹം വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. ചൊവ്വല്ലൂർ വാര്യത്ത് കൊടുങ്ങല്ലൂർ കാവിൽ വാര്യത്ത് ശങ്കുണ്ണി വാര്യരുടെയും പാറുക്കുട്ടി വാരസ്യാരുടെയും മകനാണ്.
‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പ’ എന്ന അദ്ദേഹം ചിട്ടപ്പെടുത്തിയ ഭക്തിഗാനം പ്രസിദ്ധമാണ്. കേരള കലാമണ്ഡലം വൈസ് ചെയർമാനായിരുന്ന അദ്ദേഹം വാദ്യകലാനിരൂപകൻ ചെറുകഥകൾ, തിരക്കഥ, സംഭാഷണം, അഭിനയം, ഡോക്യുമെന്ററി രചന, സംവിധാനം തുടങ്ങിയ വിവിധ മേഖലകളിൽ തന്റെ കയ്യൊപ്പ് പതിപ്പിച്ചു. കേരളവർമ കോളജിലെ പഠനശേഷം തൃശൂരിൽ നിന്നു പ്രസിദ്ധീകരിച്ച നവജീവൻ പത്രത്തിൽ സബ് എഡിറ്ററായി പത്രപ്രവർത്തന രംഗത്തേയ്ക്കു കാലെടുത്ത് വച്ചു. മലയാള മനോരമയിൽ നിന്ന് അസിസ്റ്റന്റ് എഡിറ്ററായാണു വിരമിച്ചത്.
പ്രഫഷണൽ നാടക രംഗത്ത് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം, ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. തൃശിലേരി വാര്യത്തെ സരസ്വതിയാണു ഭാര്യ. മക്കൾ: ഉഷ (ലണ്ടൻ), ഉണ്ണികൃഷ്ണൻ (ലണ്ടൻ), മരുമക്കൾ. ഗീത, പരേതനായ സുരേഷ് ചെറുശേരി.