ജനീവ : ലോകത്തെ അടച്ചുപൂട്ടലിൽ വിറപ്പിച്ച കോവിഡിനെ പ്രതിരോധിക്കാൻ പ്രഖ്യാപിച്ചിരുന്ന ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യ സംഘടന. കോവിഡിനെ തടയാൻ ഇനിയും ആഗോള അടിയന്തരാവസ്ഥ തുടരേണ്ടസാഹചര്യമില്ലെന്ന് ലോകാരോഗ്യ സംഘടനാ വൃത്തങ്ങൾ വ്യക്തമാക്കി.
70 ലക്ഷത്തോളം പേർ കോവിഡ് മൂലം ലോകത്താകമാനം മരണപ്പെട്ടുവെന്നാണ് ഔദ്യോഗികമായുള്ള കണക്ക്. കോവിഡ് വ്യാപനം പൂർണമായി ഇല്ലാതായിട്ടില്ലെങ്കിലും രോഗതീവ്രതയെ പഴയപോലെ ഭീതിയോടെ നോക്കികാണണേണ്ടതില്ലെന്നാണ് സംഘടനയുടെ നിഗമനം. കോവിഡിന്റെ ഭീഷണിയിൽനിന്ന് ലോകം പൂർണമായും മുക്തമായെന്ന് പറയാറായിട്ടില്ലെന്നു ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനം പറഞ്ഞു.മൂന്ന് വർഷങ്ങൾക്ക് മുമ്പ് 2020 ജനുവരി 30ന് ആണ് കോവിഡിനു കാരണമായ കൊറോണ വൈറസ് ആഗോള പ്രതിസന്ധിയാണെന്ന് ഡബ്ല്യുഎച്ച്ഒ പ്രഖ്യാപിച്ചത്.
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച്, ജനങ്ങള്‍ രോഗപ്രതിരോധ ശേഷി കൈവരിച്ചിട്ടില്ലാത്ത ഒരു പുതിയ രോഗം പ്രതീക്ഷകള്‍ക്കും അപ്പുറം ലോകമാകെ പടർന്നു പിടിക്കുമ്പോഴാണ് അതിനെ മഹാമാരിയായി പ്രഖ്യാപിക്കുന്നത്. ഒരാൾക്ക് വിദേശ രാജ്യത്തു വച്ച് രോഗം ബാധിക്കുകയും അയാള്‍ സ്വദേശത്തേക്ക് മടങ്ങിയെത്തുമ്പോൾ അയാളില്‍നിന്ന് മറ്റൊരാള്‍ക്ക് രോഗം വരികയും ചെയ്താല്‍ മാത്രം മഹാമാരിയായി കരുതില്ല. ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് എന്ന മട്ടില്‍ സമൂഹത്തില്‍ മുഴുവന്‍ പടര്‍ന്നു പിടിക്കുന്ന അവസ്ഥ ഉണ്ടാകുമ്പോഴാണ് മഹാമാരിയായി കണക്കാക്കുക.