Monday, May 6, 2024
spot_img

കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത് വിയന്ന കണ്‍വെന്‍ഷന്‍ ചട്ടം അനുസരിച്ച് ; മെലാനി ജോളിക്ക് ചുട്ട മറുപടിയുമായി ഭാരതം

കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട ഭാരതത്തിന്റെ നടപടി അന്താരാഷ്ട്ര ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന കനേഡിയന്‍ വിദേശകാര്യമന്ത്രി മെലാനി ജോളിക്ക് ചുട്ട മറുപടിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതിനെത്തുടർന്ന് രാജ്യത്ത് നിന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ചതിന് ശേഷമായിരുന്നു കനേഡിയന്‍ വിദേശകാര്യമന്ത്രിയുടെ ആരോപണം. നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത് വിയന്ന കണ്‍വെന്‍ഷന്‍ ചട്ടം അനുസരിച്ചാണെന്നും കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെട്ടതായും വിദേശകാര്യമന്ത്രാലയം കാനഡയ്ക്ക് മറുപടി നൽകി.

വിയന്ന കണ്‍വെന്‍ഷന്റെ ആര്‍ട്ടിക്കിള്‍ 11.1 അനുസരിച്ചാണ് നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ കാനഡയോടെ ആവശ്യപ്പെട്ടതെന്നും കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെട്ടതായും പ്രസ്താവനയില്‍ വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.

21 പേര്‍ ഒഴിച്ചുള്ളവരുടെ നയതന്ത്ര പരിരക്ഷ പിന്‍വലിക്കുമെന്ന് ഇന്ത്യ നേരത്തെ കാനഡയ്ക്ക് മുന്നറിയിപ്പ് നല്‍കിയതിനെത്തുടർന്ന് 41 കനേഡിയൻ നയതന്ത്ര പ്രതിനിധികളും അവരുടെ കുടുംബവും ഇന്നാണ് രാജ്യം വിട്ടത്. ഇതിനോടൊപ്പം ഇന്ത്യയിലെ ചില എംബസികളും കോണ്‍സുലേറ്റുകളും കാനഡ അടച്ചുപൂട്ടി. ഇന്ത്യയിലുള്ള കാനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള യാത്രാ നിര്‍ദേശവും കാനഡ പുതുക്കി. മുംബൈ, ചണ്ഡിഗഢ്, ബെംഗളൂരു എന്നീ നഗരങ്ങളിലുള്ള പൗരന്‍മാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അപരിചിതരുമായി സ്വകാര്യ വിവരങ്ങള്‍ പങ്കിടരുതെന്നും സഹായം ആവശ്യമുണ്ടെങ്കില്‍ പൗരന്‍മാര്‍ ദില്ലിയിലെ ഹൈക്കമ്മീഷനെ ബന്ധപ്പെടണമെന്നും കാനഡ വ്യക്തമാക്കി. മുംബൈ, ചണ്ഡിഗഢ്, ബെംഗളൂരു നഗരങ്ങളിലെ കോണ്‍സുലേറ്റുകളാണ് അടച്ചു പൂട്ടിയത്.

ഖാലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഭാരതത്തിന്റെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വെളിപ്പെടുത്തലിനെത്തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.

Related Articles

Latest Articles