സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ ഇടുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. ജനറൽ ആശുപത്രി വഞ്ചിയൂർ റോഡിലായിരുന്നു അപകടം. അഞ്ചടി താഴ്ചയിൽ കുഴിയെടുത്ത ശേഷം പൈപ്പ് ലൈൻ ഇടുന്നതിനായി ഇറങ്ങിയ കാട്ടാക്കട സ്വദേശി വിഷ്ണു (38) വിന്റെ പുറത്തേക്ക് ഇരുവശത്തു നിന്നും മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.
വിഷ്ണുവിന്റെ നെഞ്ച് ഭാഗം വരെയും കുഴിയിൽ മണ്ണ് നിറഞ്ഞു. അപകടവിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സംഘം സാഹസികമായി കൈകൾ കൊണ്ട് മണ്ണ് നീക്കിയാണ് വിഷ്‌ണുവിനെ പുറത്തെത്തിക്കുകയായിരുന്നു. ശേഷം ഉടൻതന്നെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം നിലയത്തിലെ സ്റ്റേഷൻ ഓഫീസർ നിധിൻ രാജിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ഷാഫി എം ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അരുൺ കുമാർ, രതീഷ്, അനീഷ്, മഹേഷ് , വിഷ്ണുനാരായണൻ, ശ്രീജിൻ, വിജിൻ, അനു, സവിൻ , വിനോദ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു